ക്രിക്കറ്റ് കരിയറിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. 2010 – 11 ൽ നടന്ന സൗത്താഫ്രിക്കൻ പര്യടനം ഓർത്തെടുത്തുകൊണ്ടാണ് കരിയറിൽ താൻ നേരിട്ട ഏറ്റവും മികച്ച ബൗളർ ആരാണെന്ന് ഗൗതം ഗംഭീർ തുറന്നുപറഞ്ഞത്.
മുൻ സൗത്താഫ്രിക്കൻ പേസർ മോർണെ മോർക്കലിനെയാണ് താൻ നേരിട്ടതിൽ വെച്ച് ഏറ്റവും മികച്ച ബൗളറായി ഗംഭീർ തിരഞ്ഞെടുത്തത്.
” മോർനെ മോർക്കലിൻ്റെയും ഡെയ്ൽ സ്റ്റെയ്നെയും നേരിടേണ്ടിവന്ന ആ സ്പെൽ ഞാൻ ഓർക്കുന്നു. ടെസ്റ്റ് കരിയറിൽ താൻ നേരിട്ട ഏറ്റവും മികച്ച സ്‌പെൽ അതായിരുന്നുവെന്ന് സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞിരുന്നു. കേപ് ടൗണിൽ നടന്ന മത്സരത്തിൽ ആ ഒരു മണിക്കൂറിൽ 8 റൺസ് മാത്രമാണ് ഞങ്ങൾ നേടിയത്. സ്ട്രൈക്ക് റോട്ടേറ്റ് ചെയ്യുവാൻ പോലും ഞങ്ങൾക്ക് സാധിച്ചില്ല. ” ഗംഭീർ പറഞ്ഞു.
സമനിലയിൽ കലാശിച്ച ആ മത്സരത്തിൽ മികച്ച പ്രകനമായിരുന്നു സച്ചിനും ഗംഭീറും കാഴ്ച്ചവെച്ചത്. ഗംഭീർ ആദ്യ ഇന്നിങ്സിൽ 93 റൺസും രണ്ടാം ഇന്നിങ്സിൽ 64 റൺസും നേടിയപ്പോൾ ആദ്യ ഇന്നിങ്സിൽ 146 റൺസ് നേടിയ സച്ചിൻ രണ്ടാം ഇന്നിങ്സിൽ 91 പന്തിൽ 14 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു.
” ഞാൻ നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർ മോർണെ മോർക്കലാണ്. ബ്രെറ്റ് ലീയും ഷൊഹൈബ് അക്തറുമടക്കം ലോകത്തിലെ ഏറ്റവും മികച്ച പേസർമാരെ ഞാൻ നേരിട്ടിട്ടുണ്ട്. ഇത് ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ് അത് ഞാനിപ്പോൾ വീണ്ടും പറയും അവനാണ് ഞാൻ നേരിട്ട ഏറ്റവും മികച്ച ബൗളർ. ”
” അവൻ്റെ ഉയരവും വേഗതയും മൂലം ലോകത്തിലെ ഏതൊരു ബാറ്റർക്കും അവനെ നേരിടുകയെന്നത് ബുദ്ധിമുട്ടായിരുന്നു. പ്രത്യേകിച്ചും എനിക്ക്. അവനിൽ നിന്നും എളുപ്പമുള്ള ഡെലിവറിയുണ്ടാകില്ല രക്ഷപെടാനും നിങ്ങൾക്ക് സാധിക്കുകയില്ല നേരിട്ടെ മതിയാകൂ എന്നെനിക്ക് അറിയാമായിരുന്നു. അവനൊരു ലോകോത്തര ബൗളറാണ്. ” ഗംഭീർ പറഞ്ഞു.
സൗത്താഫ്രിക്കയ്ക്കായി 2006 ൽ അരങ്ങേറ്റം കുറിച്ച മോർക്കൽ 86 മത്സരങ്ങളിൽ നിന്നും 309. വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2018 ൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തോടെയാണ് മോർണെ മോർക്കൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചത്.