സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ 114 റൺസിനായിരുന്നു കോഹ്ലിയുടെയും കൂട്ടരുടെയും വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 305 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ട്‌മായി. സെഞ്ചൂറിയനിൽ ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് വിജയവും സൗത്താഫ്രിക്കയിൽ ഇന്ത്യ നേടുന്ന നാലാം വിജയവുമാണിത്.
77 റൺസ് നേടിയ ക്യാപ്റ്റൻ ഡീൻ എൽഗറും 35 റൺസ് നേടിയ ബാവുമയും മാത്രമാണ് സൗത്താഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി എന്നിവർ മൂന്ന് വിക്കറ്റ് വീതവും രവിച്ചന്ദ്രൻ അശ്വിൻ രണ്ട് വിക്കറ്റും നേടി.
നേരത്തെ ആദ്യ ഇന്നിങ്സിൽ 130 റൺസിൻ്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 174 റൺസ് നേടി ഓൾഔട്ടായിരുന്നു. 34 റൺസ് നേടിയ റിഷഭ് പന്തായിരുന്നു രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൗത്താഫ്രിക്കയ്ക്ക് വേണ്ടി റബാഡ നാല് വിക്കറ്റും മാർക്കോ ജൻസെൻ നാല് വിക്കറ്റും നേടി.
ആദ്യ ഇന്നിങ്സിൽ 123 റൺസ് നേടിയ കെ എൽ രാഹുലിൻ്റെയും 60 റൺസ് നേടിയ മായങ്ക് അഗർവാളിൻ്റെയും മികവിൽ 327 റൺസ് നേടിയ ഇന്ത്യ മറുപടി ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്കയെ 197 റൺസിൽ ചുരുക്കികെട്ടിയിരുന്നു. 44 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയാണ് സൗത്താഫ്രിക്കയെ തകർത്തത്. ജസ്പ്രീത് ബുംറ, ഷാർചിൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുൻപിലെത്തി. ജനുവരി മൂന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം.