സൗത്താഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യൻ സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഒരുമിച്ച് കളിക്കില്ല. പരിക്ക് മൂലം രോഹിത് ശർമ്മ ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്തായതിന് പുറകെ വിരാട് കോഹ്ലി ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയിൽ നിന്നും പിന്മാറി. എന്നാൽ കോഹ്ലിയുടെ പിന്മാറ്റം ഇപ്പോഴുള്ള വിവാദങ്ങളുമായി ബന്ധപെട്ടുകൊണ്ടല്ലയെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ജനുവരിയിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ജനുവരിയിൽ തൻ്റെ മകളുടെ ആദ്യ ജന്മദിനനായതിനാൽ ആ മാസം ഇടവേളയെടുക്കുമെന്ന് കോഹ്ലി നേരത്തെ ബിസിസിഐയെ അറിയിച്ചിരുന്നു. മുംബൈയിൽ നടന്ന പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടർന്നാണ് രോഹിത് ശർമ്മ ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്തായത്. പരിക്ക് സാരമല്ലാത്തതിനാൽ ഏകദിന പരമ്പരയ്ക്ക് മുൻപായി രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയേക്കും. ഇന്ത്യൻ എ ടീമിൻ്റെ ക്യാപ്റ്റനായ പ്രിയങ്ക് പഞ്ചാളിനെയാണ് രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപെടുത്തിയിരിക്കുന്നത്.
ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി രോഹിത് ശർമ്മയെ നിയമിച്ചുവെങ്കിലും സൗത്താഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ഋതുരാജ് ഗയ്ഗ്വാദ് , വെങ്കടേഷ് അയ്യർ എന്നിവർക്ക് ടീമിൽ അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐസിസി ടി20 ലോകകപ്പിന് ശേഷമാണ് കോഹ്ലി ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞത്. ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുവെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും താൻ ക്യാപ്റ്റനായി തുടരുമെന്ന് കോഹ്ലി അറിയിച്ചിരുന്നുവെങ്കിലും കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥനത്തുനിന്നും ഒഴിവാക്കിയ ബിസിസിഐ രോഹിത് ശർമ്മയെ വൈറ്റ് ബോൾ ക്രിക്കറ്റിൽ ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു.
വൈറ്റ് ബോൾ ക്രിക്കറ്റിൽ രണ്ട് ക്യാപ്റ്റന്മാരെന്ന ആശയത്തോട് യോജിക്കാൻ സാധിക്കാത്തതിനാൽ ബിസിസിഐയും സെല്ടർമാരും ഒരുമിച്ചാണ് ഈ തീരുമാനമെടുത്തതെന്നും ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് കൊഹ്ലിയോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ കോഹ്ലി തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലയെന്നും ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി വെളിപ്പെടുത്തിയിരുന്നു.