ന്യൂസിലന്‍ഡിനെതിരായ അവസാന ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 184 റണ്‍സ് നേടി. ഓപ്പണിങ്ങിൽ കെഎൽ രാഹുലിന് പകരം ടീമിൽ എത്തിയ ഇഷാൻ കിഷൻ രോഹിത് ശര്‍മയ്ക്ക് ഒപ്പം ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 31പന്തില്‍ അഞ്ച് ഫോറും മൂന്ന് സികസിന്റെയും അകമ്ബടിയോടെ 56 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.
29 റണ്‍സെടുത്ത് ഇഷാന്‍ കിഷന്‍ കളം വിട്ടപ്പോള്‍ പ്രതീക്ഷയോടെ എത്തിയ സൂര്യകുമാര്‍ യാദവ് (0), റിഷഭ് പന്ത് (4) എന്നിവര്‍ നിരാശരാക്കി. അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശ്രേയസ് അയ്യറും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് പൊരുതിയപ്പോള്‍ ഇന്ത്യ കളി വീണ്ടെടുത്തു. ശ്രേയസ് 25ഉം വെങ്കടേഷ് 20 റണ്‍സും നേടി.
ബൗളിങ് മാത്രമല്ല ബാറ്റിങ്ങും തനിക്കു വഴങ്ങുമെന്ന് തെളിയിക്കുന്നതായിരുന്നു ഹര്‍ഷല്‍ പട്ടേലിന്റെ ബാറ്റിങ്. എട്ട് ബോളില്‍ നിന്ന് രണ്ട് ഫോറുകളുടെ അകമ്ബടിയോടെ 18 റണ്‍സാണ് ഹര്‍ഷലിന്റെ സംഭാവന. അവസാന ഓലറില്‍ ദീപക് ചഹാര്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തി ഏഴ് പന്തില്‍ നിന്ന് 20 റണ്‍സാണ് ദീപക് ചഹാര്‍ അടിച്ചെടുത്തത്.
അവസാന ഓവറിൽ മില്നെയ്ക്കെതിരെ ചഹാർ 19 റൺസാണ് അടിച്ചു കൂട്ടിയത്. ചഹാറിന്റെ ബാറ്റിങ് പ്രകടനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയും ആകൃഷ്‌ടനായിരുന്നു.
നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി സാന്റനര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, ആദം മിലിന്‍, ലോക്കി ഫെര്‍ഗൂസണ്‍, ഇഷ് സോദി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
— Insider_cricket (@Insidercricket1) November 21, 2021
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കെഎല്‍ രാഹുലിനും രവിചന്ദ്രന്‍ അശ്വിനും ഇന്ത്യ ഇന്ന് വിശ്രമം നല്‍കി. പകരം ഇഷാന്‍ കിഷനും യൂസുവേന്ദ്ര ചഹലും ടീമിലെത്തി. ന്യൂസിലന്റ് ടീമില്‍ ടിം സൗത്തിയ്ക്ക് പകരം ലോക്കി ഫെര്‍ഗൂസണ്‍ എത്തി.