ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റൺസിന് പരാജയപെടുത്തി ഐ പി എൽ 2021 കിരീടം നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 193 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. ചെന്നൈ സൂപ്പർ കിങ്സിന്റെ നാലാം ഐ പി എൽ കിരീടമാണിത്.
ഓപ്പണിങ് കൂട്ടുകെട്ടിൽ 91 റൺസ് നേടി മികച്ച തുടക്കമാണ് വെങ്കടേഷ് അയ്യരും ശുഭ്മാൻ ഗില്ലും കൊൽക്കത്തയ്ക്ക് നൽകിയത്. ഗിൽ 43 പന്തിൽ 51 റൺസും അയ്യർ 32 പന്തിൽ 50 റൺസും നേടി പുറത്തായി. എന്നാൽ പിന്നീടെത്തിയ ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല.
ചെന്നൈയ്ക്ക് വേണ്ടി ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് ഫാഫ് ഡുപ്ലെസിസിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് മികച്ച സ്കോർ നേടിയത്. സീസണിലെ തന്റെ ആറാം ഫിഫ്റ്റി നേടിയ ഫാഫ് 59 പന്തിൽ 7 ഫോറും 3 സിക്സുമടക്കം 86 റൺസ് നേടി അവസാന പന്തിലാണ് പുറത്തായത്. 20 പന്തിൽ 2 ഫോറും 3 സിക്സുമടക്കം പുറത്താകാതെ 37 റൺസ് നേടിയ മൊയിൻ അലി, 15 പന്തിൽ 3 സിക്സടക്കം 31 റൺസ് നേടിയ റോബിൻ ഉത്തപ്പ, 32 റൺസ് നേടിയ ഋതുരാജ് ഗയ്ഗ്വാദ് എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി സുനിൽ നരെയ്ൻ നലോവറിൽ 26 റൺസ് വഴങ്ങി 2 വിക്കറ്റും ശിവം മാവി ഒരു വിക്കറ്റും നേടി. ചെന്നൈ സൂപ്പർ കിങ്സിന്റെ നാലാം ഐ പി എൽ കിരീടമാണിത്. ഇതിനുമുൻപ് 2010 ൽ മുംബൈ ഇന്ത്യൻസിനെയും 2011 ൽ ആർ സി ബിയെയും 2018 ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെയും പരാജയപെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ് കിരീടം നേടിയിരുന്നു.