ഡൽഹി ക്യാപിറ്റൽസിനെതിരെ ആവേശവിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു കോഹ്ലിയുടെയും കൂട്ടരുടെയും വിജയം. അവസാന പന്തിൽ 5 റൺ വേണമെന്നിരിക്കെ സിക്സ് പറത്തിയ ശ്രീഘർ ഭരതാണ് ആർ സി ബിയെ ആവേശവിജയത്തിലെത്തിച്ചത്.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം അവസാന ഓവറിലെ അവസാന പന്തിലാണ് ആർ സി ബി മറികടന്നത്. അവസാന ഓവറിൽ 15 റൺസ് വേണമെന്നിരിക്കെ ഓവർ എറിയാനെത്തിയ ആവേശ് ഖാനെതിരെ ആദ്യ പന്തിൽ മാക്‌സ്‌വെല്ലും ബൗണ്ടറി നേടുകയും തുടർന്ന് രണ്ടാം ഡബിളും നേടിയ ശേഷം മൂന്നാം പന്തിൽ സിംഗിൾ നേടി ഭരതിന് സ്‌ട്രൈക്ക് കൈമാറി. എന്നാൽ നാലാം പന്തിൽ റണ്ണൊന്നും നേടുവാൻ ഭരതിന് സാധിച്ചില്ല.
അഞ്ചാം പന്തിൽ ആവേശ് ഖാൻ എറിഞ്ഞ യോർക്കർ ഭരത് മിഡ് വിക്കറ്റിലേക്ക് പായിക്കുകയും 2 റൺ നേടുകയും ചെയ്തു. സിംഗിൾ മാത്രമാകുമാക്കി ഒതുക്കാമായിരുന്നുവെങ്കിലും അക്ഷർ പട്ടേലിന്റെ അലസമായ ഫീല്ഡിങ് ആർ സി ബിയ്ക്ക് 2 റൺ സമ്മാനിച്ചു. തുടർന്ന് അവസാന പന്തിൽ 6 റൺ വേണമെന്നിരിക്കെ ആവേശ് ഖാൻ വൈഡ് എറിയുകയും അവസാന പന്തിൽ ആർ സി ബിയുടെ ലക്ഷ്യം 5 റണ്ണായി ചുരുങ്ങുകയും ചെയ്തു. ശേഷം ആവേശ് എറിഞ്ഞ ഫുൾടോസ് ഭരത് ലോങോണിലേക്ക് സിക്സ് പായിച്ചുകൊണ്ട് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ഭരത് 52 പന്തിൽ 3 ഫോറും നാല് സിക്സുമടക്കം 78 റൺസ് നേടിയപ്പോൾ സീസണിലെ തന്റെ ആറാം ഫിഫ്റ്റി നേടിയ മാക്‌സ്‌വെൽ 33 പന്തിൽ 51 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. ഡൽഹിയ്ക്ക് വേണ്ടി ആന്റിച്ച് നോർക്കിയ 2 വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 31 പന്തിൽ 48 റൺസ് നേടിയ പൃഥ്വി ഷായുടെയും 35 പന്തിൽ 43 റൺസ് നേടിയ ശിഖാർ ധവാന്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്. ആർ സി ബിയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് നേടി.
മത്സരത്തിൽ വിജയിച്ചുവെങ്കിലും ക്വാളിഫയർ കളിക്കാൻ ആർ സി ബിയ്ക്ക് സാധിക്കില്ല. ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സാണ് ഡൽഹി ക്യാപിറ്റൽസിന്റെ എതിരാളി. ഒക്ടോബർ 11 ന് നടക്കുന്ന എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആർ സി ബി നേരിടും.