വരുന്ന മെഗാലേലത്തിൽ എ ബി ഡിവില്ലിയേഴ്സിനേക്കാൾ മുൻഗണന ആർ സി ബി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിന് നൽകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വിരാട് കോഹ്ലിയ്ക്കൊപ്പം ഗ്ലെൻ മാക്‌സ്‌വെല്ലിനെ ടീം നിലനിർത്തണമെന്നും നിർദ്ദേശിച്ച ഗംഭീർ തന്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും വിശദീകരിച്ചു.
സീസണിൽ ആർ സി ബിയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് ഗ്ലെൻ മാക്‌സ്‌വെല്ലാണ്. സീസണിൽ 13 മത്സരങ്ങളിൽ നിന്നും 40.63 ശരാശരിയിൽ 146 ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 447 റൺസ് മാക്‌സ്‌വെൽ നേടികഴിഞ്ഞു. എന്നാൽ സീസണിലെ രണ്ടാം പകുതിയിൽ മികവ് പുറത്തെടുക്കാൻ ഡിവില്ലിയേഴ്സിന് സാധിച്ചിട്ടില്ല. സീസണിൽ 13 മത്സരങ്ങളിൽ നിന്നും 150 ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 276 റൺസ് എബി നേടിയിട്ടുണ്ട്.
” എ ബിയുടെ കരിയർ ഏകദേശം അവസാനിച്ചുകഴിഞ്ഞു. ഞാൻ തീർച്ചയായും എ ബിയെ നിലനിർത്തുകയില്ല. വിരാട് കോഹ്ലിയ്ക്കൊപ്പം ഗ്ലെൻ മാക്‌സ്‌വെല്ലിനെയായിരിക്കും ഞാൻ നിലനിർത്തുക. എ ബിയെ RTM ഉപയോഗിച്ചായിരിക്കും ഞാൻ ടീമിൽ തിരിച്ചെത്തിക്കുക. ( റൈറ്റ് ടൂ മാച്ച് കാർഡ് ). എ ബിയേക്കാൾ മുൻഗണന ഞാൻ മാക്‌സ്‌വെല്ലിനായിരിക്കും നൽകുക. കാരണം ഇനിയും ആറോ എട്ടോ വർഷം മാക്‌സ്‌വെൽ തന്റെ പ്രൈമിലായിരിക്കും. എന്നാൽ എ ബി അങ്ങനെയല്ല. അന്താരാഷ്ട്ര ക്രിക്കറ്റിലും അവൻ കളിക്കുന്നില്ല. ചില സമയങ്ങളിൽ നിങ്ങൾ പ്രാക്ടിക്കലായി ചിന്തിക്കണം. ” ഗംഭീർ പറഞ്ഞു.
ഗംഭീറിന്റെ അഭിപ്രായത്തോടെ മുൻ വെസ്റ്റിൻഡീസ് താരം ഇയാൻ ബിഷപ്പും യോജിച്ചു. വൈകാരിക തീരുമാനങ്ങളെടുക്കുന്നത് ടീമിന് ഗുണകരമാകില്ലയെന്നും സീസണിലെ പ്രകടനം വെച്ചുനോക്കിയാൽ മാക്‌സ്‌വെല്ലിനെ നികനിർത്തുന്നതായിരിക്കും ആർ സി ബി ക്രിക്കറ്റിന്റെ ഭാവിയ്ക്ക് ഗുണകരമാവുകയെന്നും അദ്ദേഹം പറഞ്ഞു.
” വൈകാരിക തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് സാധിക്കില്ല. കഴിഞ്ഞ വർഷങ്ങളിലെ ഐ പി എൽ ലേലങ്ങളിൽ സാമാന്യബോധത്തിന് നിരക്കാത്ത ചില തീരുമാനങ്ങൾ ടീമുകളിൽ നിന്നും ഞാൻ കണ്ടിട്ടുണ്ട്. എ ബിയെ ഇഷ്ടപെടുന്നില്ലയെന്നോ ലോക ക്രിക്കറ്റിലെ അവന്റെ പ്രകടനങ്ങളെ ബഹുമാനിക്കുന്നില്ലയെന്നതല്ല ഇതിന്റെ അർത്ഥം. എല്ലാവരുടെയും സമയം അവസാനിക്കും. എന്നാൽ എ ബിയുടെ കാര്യത്തിൽ എനിക്കത് പറയാനാകില്ല. എന്നാൽ ഈ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ അതായിരിക്കും ടീമിന് ഗുണകരമായ തീരുമാനം. ” ഇയാൻ ബിഷപ്പ് പറഞ്ഞു.