ഓവലിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പുറത്തായതിന്റെ നിരാശയിൽ ഡ്രെസ്സിങ് റൂമിന്റെ ചുമരിലിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. രണ്ടാം ഇന്നിങ്സിൽ 96 പന്തിൽ 44 റൺസ് നേടിയാണ് വിരാട് കോഹ്ലി പുറത്തായത്.
112 ആം ഓവറിൽ മൊയിൻ അലിയാണ് വിരാട് കോഹ്ലിയെ പുറത്താക്കിയത്. വിരാട് കോഹ്ലി പുറത്താകുമ്പോൾ ഇന്ത്യയുടെ ലീഡ് 213 മാത്രമായിരുന്നു. നേരത്തെ ആദ്യ ഇന്നിങ്സിൽ 96 പന്തിൽ 50 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്.
വീഡിയോ ;
https://twitter.com/virat_fanboyy/status/1434481522338271235?s=19
https://twitter.com/SonyLIV/status/1434481691423166476?s=19
ടെസ്റ്റിൽ ഇത് ആറാം തവണയാണ് വിരാട് കോഹ്ലിയെ മൊയിൻ അലി പുറത്താക്കുന്നത്. ഇതോടെ ടെസ്റ്റിൽ വിരാട് കോഹ്ലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കുന്ന രണ്ടാമത്തെ ബൗളറായി മൊയിൻ അലി മാറി. 7 തവണ കോഹ്ലിയെ പുറത്താക്കിയിട്ടുള്ള ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൻ, ഓസ്‌ട്രേലിയൻ സ്പിന്നർ നേഥൻ ലയൺ എന്നിവരാണ് ഈ നേട്ടത്തിൽ മൊയിൻ അലിയ്ക്ക് മുൻപിലുള്ളത്.
മത്സരത്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മയുടെ മികവിലാണ് ഇന്ത്യ മികച്ച ലീഡിലേക്ക് നീങ്ങുന്നത്. തന്റെ ആദ്യ ഓവർസീസ് ടെസ്റ്റ് സെഞ്ചുറി കുറിച്ച ഹിറ്റ്മാൻ 256 പന്തിൽ 127 റൺസ് നേടിയാണ് പുറത്തായത്. 61 റൺസ് നേടിയ ചേതേശ്വർ പുജാരയും മികച്ച പ്രകടനം പുറത്തെടുത്തു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യയുടെ ലീഡ് 276 പിന്നിട്ടിട്ടുണ്ട്. ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ഒരേയൊരു തവണ മാത്രമാണ് എതിർടീം 276 ന് മുകളിൽ വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ചിട്ടുള്ളത്. 1977 ൽ പെർത്തിൽ ഓസ്‌ട്രേലിയയാണ് ഇന്ത്യയ്ക്കെതിരെ 342 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ചത്.