ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ഒരു ഇന്നിങ്സിന്റെയും 76 റൺസിന്റെയും വമ്പൻ വിജയം. 354 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 278 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
നാലാം ദിനം 215 റൺസിന് 2 വിക്കറ്റ് എന്ന മികച്ച നിലയിൽ നിന്നും ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 278 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. 189 പന്തിൽ 91 റൺസ് നേടിയ ചേതേശ്വർ പുജാരയെ നഷ്ട്ടപെട്ടതോടെയാണ് ഇന്ത്യയുടെ തകർച്ച ആരംഭിച്ചത്. തുടർന്ന് 55 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും 10 റൺ മാത്രം നേടിയ അജിങ്ക്യ രഹാനെയെയും ഇന്ത്യയ്ക്ക് നഷ്ടമായി. നാലാം ദിനം 63 റൺസ് കൂട്ടിച്ചേർക്കാൻ മാത്രമാണ് ഇന്ത്യയ്ക്ക് സാധിച്ചത്. 59 റൺസ് നേടിയ രോഹിത് ശർമ്മയാണ് കോഹ്ലിയെയും പുജാരയെയും കൂടാതെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.
ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ 65 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും ക്രെയ്ഗ് ഓവർടൺ മൂന്ന് വിക്കറ്റും ജെയിംസ് ആൻഡേഴ്സൻ, മൊയിൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ ആദ്യ ഇന്നിങ്സിൽ 121 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ട്, 70 റൺസ് നേടിയ ഡേവിഡ് മലാൻ, 68 റൺസ് നേടിയ ഹസീബ് ഹമീദ്, 61 റൺസ് നേടിയ റോറി ബേൺസ് എന്നിവരുടെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ നേടുകയും 354 റൺസിന്റെ വമ്പൻ ലീഡ് സ്വന്തമാക്കുകയും ചെയ്തത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ 78 റൺസിൽ ഇംഗ്ലണ്ട് ഒതുക്കിയിരുന്നു. വിജയത്തോടെ പരമ്പരയിൽ 1-1 ന് ഇംഗ്ലണ്ട് ഇന്ത്യയ്ക്കൊപ്പമെത്തി. സെപ്റ്റംബർ രണ്ടിന് ലണ്ടനിലെ ഓവലിലാണ് പരമ്പരയിലെ നാലാം മത്സരം.