ലോർഡ്സ് ടെസ്റ്റിലെ താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങളെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ കെ എൽ രാഹുൽ. ആവേശകരമായ ക്രിക്കറ്റിനൊപ്പം ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങൾക്കും മത്സരം സാക്ഷ്യം വഹിച്ചിരുന്നു. ഒരു പരിധിവരെ സ്ലെഡ്ജിങ് ആകാമെന്നും എന്നാൽ തങ്ങളിൽ ഒരാളെ ലക്ഷ്യം വെച്ചാൽ നോക്കിനിൽക്കാൻ സാധിക്കില്ലയെന്നും കെ എൽ രാഹുൽ മത്സരശേഷം പറഞ്ഞു.
മത്സരത്തിലെ മൂന്നാം ദിനത്തിൽ ആൻഡേഴ്സനെതിരെ ബുംറ എറിഞ്ഞ ഓവറാണ് വാക്കേറ്റങ്ങൾക്ക് കാരണമായത്. ആ ഓവറിൽ തകർപ്പൻ ആൻഡേഴ്സനെതിരെ ബുംറ ഷോർട്ട് ബോളുകൾ എറിയുകയും ചിലത് ആൻഡേഴ്സന്റെ ദേഹത്ത് കൊള്ളുകയും ചെയ്തിരുന്നു. തുടർന്ന് ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ച ശേഷം മടങ്ങുകകയായിരുന്ന ആൻഡേഴ്സനരികിലേക്ക് ബുംറയെത്തുകയും ചിരിച്ചുകൊണ്ട് ആൻഡേഴ്സന്റെ ചുമലിൽ തട്ടുകയും ചെയ്തിരുന്നു. തുടർന്ന് പ്രകോപിതനായ ആൻഡേഴ്സൻ ബുംറയോട് കയർത്തുസംസാരിക്കുകയയും ചെയ്തു.
https://twitter.com/SonySportsIndia/status/1427325166405636108?s=19
തുടർന്ന് ഇന്ത്യൻ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ബുംറയുടെ വിക്കറ്റ് നേടുവാൻ ശ്രമിക്കുന്നതിന് പകരം ഷോർട്ട് ബോളുകൾ കൊണ്ട് ബുദ്ധിമുട്ടിക്കാണ് മാർക്ക് വുഡ് അടക്കമുള്ള ഇംഗ്ലീഷ് ബൗളർമാർ ശ്രമിച്ചത്. എന്നാൽ ഇതിലൊന്നും പതറാതിരുന്ന ബുംറ പുറത്താകാതെ 34 റൺസ് നേടുകയും ഷാമിയ്ക്കൊപ്പം നിർണായക കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തിരുന്നു.
” രണ്ട് മികച്ച ടീമുകൾ തമ്മിൽ മാറ്റുരയ്ക്കുമ്പോൾ കളിക്കളത്തിൽ കഴിവുകൾക്കൊപ്പം വാക്കുകളും കാണാനാകും. പരിഹാസം ഞങ്ങൾ കാര്യമാക്കുന്നില്ല, എന്നാൽ നിങ്ങൾ ഞങ്ങളിൽ ഒരാളെ ലക്ഷ്യം വെച്ചാൽ ഞങ്ങൾ പതിനൊന്ന് പേരും മറുപടി നൽകും. ” കെ എൽ രാഹുൽ പറഞ്ഞു.
സെഞ്ചുറി നേടി തകർപ്പൻ പ്രകടനമാണ് കെ എൽ രാഹുൽ മത്സരത്തിൽ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 250 പന്തിൽ 129 റൺസ് നേടിയ കെ എൽ രാഹുലിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ഇന്ത്യ 151 റൺസിന് വിജയിച്ച മത്സരത്തിൽ കെ എൽ രാഹുലാണ് പ്ലേയർ ഓഫ് ദി മാച്ച്.