ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് 27 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ്. സെഞ്ചുറി നേടി പുറത്താകാതെ ക്യാപ്റ്റൻ ജോ റൂട്ടിന്റെ മികവിൽ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 391 റൺസ് നേടി. ജോ റൂട്ടും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിലാണ് ലോർഡ്‌സ് മൂന്നാം ദിനം സാക്ഷ്യം വഹിച്ചത്.
321 പന്തിൽ 180 റൺസ് നേടി പുറത്താകാതെ നിന്ന റൂട്ടിന്റെ മികവിലാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് മികച്ച സ്കോർ നേടിയത്. ടെസ്റ്റ് കരിയറിലെ റൂട്ടിന്റെ 22 ആം സെഞ്ചുറിയും തുടർച്ചയായ രണ്ടാം സെഞ്ചുറിയുമാണിത്. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിലും റൂട്ട് സെഞ്ചുറി നേടിയിരുന്നു.
റൂട്ടിന് പുറമെ 107 പന്തിൽ 57 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 49 റൺസ് നേടിയ റോറി ബേൺസുമാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് 94 റൺസ് വഴങ്ങി നാല് വിക്കറ്റും ഇഷാന്ത് ശർമ്മ 69 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മൊഹമ്മദ് ഷാമി 95 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി. എന്നാൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റൊന്നും നേടുവാൻ സാധിച്ചില്ല.
നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 364 റൺസ് നേടി ഓൾഔട്ടായിരുന്നു. 129 റൺസ് നേടിയ കെ എൽ രാഹുലും 83 റൺസ് നേടിയ രോഹിത് ശർമ്മയുമാണ് ആദ്യ ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൻ 62 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.