ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്നു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുമ്പോഴും വൈസ് ക്യാപ്റ്റൻ രഹാനെയുടെയും പൂജാരയുടെയും മോശം ഫോം ആശങ്കപ്പെടുത്തുന്നതാണ്. ലോർഡ്സിലെ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ഇന്നിംഗ്‌സിലും ഇരുവരും രണ്ടക്കം കാണാതെയാണ് പുറത്തായത്. ടെസ്റ്റിൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ഇരുവരും കഴിഞ്ഞ കുറേ നാളുകളായി മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ 10 ഇന്നിംഗ്‌സിൽ നിന്നായി ഒരിക്കൽ പോലും 25ൽ കൂടുതൽ റൺസ് ഇന്നിങ്സിൽ പൂജാര നേടിയിട്ടില്ല.
2020 മുതലുള്ള ടെസ്റ്റിലെ കണക്കുകൾ പരിശോധിച്ചാൽ രഹാനെയും പുജാരയും 25 ആവറേജിലാണ് സ്‌കോർ ചെയ്യുന്നുള്ളത്. ഈ പശ്ചാത്തലത്തിൽ ഇരുവരെയും ടീമിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമുയരുകയാണ്. ഇതിൽ തന്റെ അഭിപ്രായം വ്യക്തമാക്കി മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ രംഗത്തെത്തിയിരിക്കുകയാണ്.
പരിചയസമ്പന്നരായ ഇന്ത്യൻ ബാറ്റ്സ്മാൻമാരായ ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരെ നിരന്തരം വിമർശിക്കുന്നതിൽ സുനിൽ ഗവാസ്കർ അതൃപ്തി പ്രകടിപ്പിച്ചു.
” ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിൽ 64 റണ്‍സ് നേടിയ രഹാനെ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറ്റൊരു താരത്തിനും ഈ സമയം റണ്‍സ് കണ്ടെത്താനായില്ല. എന്നാല്‍ രണ്ട് കളിക്കാർക്കെതിരെ മാത്രമാണ് ചോദ്യമുയരുന്നത്. ലോ പ്രൊഫൈല്‍ ക്രിക്കറ്റ് താരങ്ങളാണ് ഇവര്‍. ടീമില്‍ നിന്ന് പുറത്താക്കിയെന്ന് വെച്ച് അവർ അവരുടെ ഷർട്ട് വലിച്ചുകീറി ഒരു രംഗം സൃഷ്ടിക്കാൻ പോകുന്നില്ല ” – ഗാവസ്‌കര്‍ പറഞ്ഞു.
രഹാനെയെ കളിക്കാന്‍ അനുവദിക്കു. എന്നിട്ടും രഹാനെ റണ്‍സ് കണ്ടെത്തിയില്ലെങ്കില്‍ അത് അയാളുടെ ബാറ്റിങ്ങിലെ സാങ്കേതിക പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടും. ഇവരുടെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാന്‍ സ്റ്റാഫ് ഉണ്ട്. പരിചയസമ്പന്നരായ ഇവർ സമാനമായ രീതിയില്‍ തുടരെ പുറത്തായാല്‍ അവിടെ ആ കളിക്കാരന്റെ സാങ്കേതിക പ്രശ്‌നം മാത്രമല്ല വിഷയം. അയാളെ സഹായിക്കേണ്ട ആളുടെ പ്രശ്‌നവുമുണ്ട്, ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു
” ഓസ്‌ട്രേലിയയിൽ അദ്ദേഹം (പൂജാര) തെറ്റായ രീതിയിൽ കളിച്ച് പുറത്തായ
രീതിക്ക് യാതൊരു മാറ്റവുമില്ല. ഔട്ട് സ്വിങ്ങർ തന്ത്രത്തിന് മുന്നിൽ എഡ്ജായി ക്യാച്ചിയിട്ടും ബൗൾഡായും പുറത്തായി.
അപ്പോൾ എന്താണ് സംഭവിക്കുന്നത്? ആരാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്? പൂജാര മാത്രമല്ല. അവിടെ ഒരു സ്റ്റാഫും ഇതിൽ ഉത്തരവാദികളാണ്. നിങ്ങൾ അതേ രീതിയിൽ പുറത്താവുകയാണെങ്കിൽ, നിങ്ങളുടെ സാങ്കേതികതയിൽ മാത്രമല്ല, നിങ്ങളെ സഹായിക്കേണ്ട ആളുകളിലും എന്തോ കുഴപ്പമുണ്ട് ” ഗവാസ്കർ പറഞ്ഞവസാനിപ്പിച്ചു.