ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 209 റൺസിന്റെ വിജയലക്ഷ്യം. ഒന്നാം ഇന്നിങ്‌സിൽ 95 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിൽ 303 റൺസിന് പുറത്തായി. ജസ്പ്രീത് ബുംറയുടെ തകർപ്പൻ ബൗളിങ് മികവിലാണ് വമ്പൻ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിയ ഇംഗ്ലണ്ടിനെ ഇന്ത്യ ചുരുക്കികെട്ടിയത്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.
19 ഓവറിൽ 2 മൈഡൻ അടക്കം 64 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ ബുംറ വീഴ്ത്തി. രണ്ട് വിക്കറ്റ് വീതം നേടിയ ഷാർദുൽ താക്കൂർ, മൊഹമ്മദ് സിറാജ് എന്നിവർ ബുംറയ്ക്ക് മികച്ച പിന്തുണ നൽകി. മൊഹമ്മദ് ഷാമി ഒരു വിക്കറ്റ് വീഴ്ത്തി.
സെഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ടാണ് രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന് തുണയായത്. 172 പന്തിൽ 14 ഫോറടക്കം 109 റൺസ് നേടിയാണ് ജോ റൂട്ട് പുറത്തായത്. ടെസ്റ്റ് കരിയറിലെ ജോ റൂട്ടിന്റെ 21 ആം സെഞ്ചുറിയാണിത്. നേരത്തെ ആദ്യ ഇന്നിങ്‌സിൽ 64 റൺസ് നേടിയ ജോ റൂട്ട് തന്നെയായിരുന്നു ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറർ. ജോണി ബെയർസ്റ്റോ 30 റൺസും സാം കറൺ 32 റൺസും നേടി പുറത്തായി.
നേരത്തെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 278 റൺസിന് പുറത്തായിരുന്നു. 84 റൺസ് നേടിയ കെ എൽ രാഹുലും 56 റൺസ് നേടിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ അഞ്ച് വിക്കറ്റും ജെയിംസ് ആൻഡേഴ്സൻ നാല് വിക്കറ്റും നേടിയിരുന്നു.