ആദ്യ ഇന്നിങ്‌സിൽ ജഡേജയുടെ വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് പേസർ ഒല്ലി റോബിൻസണ് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യൻ ബൗളർ മൊഹമ്മദ് സിറാജ്. ജോണി ബെയർസ്റ്റോയെ പുറത്താക്കി കൊണ്ടായിരുന്നു സിറാജിന്റെ ഈ തകർപ്പൻ സെലിബ്രേഷൻ.
ആദ്യ ഇന്നിങ്സിലെ 76 ആം ഓവറിലാണ് ജഡേജയെ പുറത്താക്കി ചുണ്ടിൽ വിരൽവെച്ചുകൊണ്ട് ഒല്ലി റോബിൻസൺ സെലിബ്രേറ്റ് ചെയ്തത്. മറുപടിയായി ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിലെ 58 ആം ഓവറിലെ മൂന്നാം പന്തിൽ ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചുകൊണ്ടായിരുന്നു ചുണ്ടിൽ വിരൽ വെച്ചുകൊണ്ടുള്ള സിറാജിന്റെ ഈ തകർപ്പൻ സെലിബ്രേഷൻ.
വീഡിയോ കാണാം ;
https://twitter.com/Cricketracker/status/1424010943244115970?s=19
https://twitter.com/SonySportsIndia/status/1424009378605142018?s=19
മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 183 റൺസിൽ ഒതുക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ആതിഥേയരെ 303 റൺസിൽ ചുരുക്കികെട്ടി. 64 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബുംറയാണ് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും മൊഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി.
സെഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ടാണ് രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലണ്ടിന്റെ രക്ഷകനായത്. 172 പന്തിൽ 109 റൺസ് നേടിയാണ് ജോ റൂട്ട് പുറത്തായത്. ബിയർസ്റ്റോ 30 റൺസും സാം കറൺ 32 റൺസും ഡൊമിനിക് സിബ്‌ലി 28 റൺസും നേടി പുറത്തായി. നേരത്തെ ആദ്യ ഇന്നിങ്‌സിൽ 64 റൺസ് നേടിയ റൂട്ട് തന്നെയായിരുന്നു ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറർ.
ആദ്യ ഇന്നിങ്‌സിൽ 84 റൺസ് നേടിയ കെ എൽ രാഹുലും 56 റൺസ് നേടിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. രണ്ടാം ഇന്നിങ്‌സിൽ 209 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 52 റൺസ് നേടിയിട്ടുണ്ട്. 12 റൺസ് നേടിയ രോഹിത് ശർമ്മയും ചേതേശ്വർ പുജാരയുമാണ് ക്രീസിലുള്ളത്. 26 റൺസ് നേടിയ കെ എൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ട്ടപെട്ടത്.