മികച്ച പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ കാഴ്ച്ചവെച്ചത്. 86 പന്തിൽ 56 റൺസ് നേടിയാണ് ജഡേജ ആദ്യ ഇന്നിങ്‌സിൽ പുറത്തായത്. ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടവും ജഡേജ സ്വന്തമാക്കി.
മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ 2000 റൺസ് പൂർത്തിയാക്കിയ ജഡേജ ടെസ്റ്റിൽ 2000 റൺസും 200 വിക്കറ്റും നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമെന്ന തകർപ്പൻ നേട്ടം സ്വന്തമാക്കി. കപിൽ ദേവ്, അനിൽ കുംബ്ലെ, രവിചന്ദ്രൻ അശ്വിൻ, ഹർഭജൻ സിങ് എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ടെസ്റ്റിൽ 2000 + റൺസും 200+ വിക്കറ്റും നേടുന്ന ഇരുപത്തിയൊന്നാമത്തെ താരമാണ് ജഡേജ. ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരം കൂടിയാണ് രവീന്ദ്ര ജഡേജ. 53 മത്സരങ്ങളിൽ നിന്നാണ് ജഡേജ ഈ നേട്ടം സ്വന്തമാക്കിയത്.
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയാൻ ബോതം (42 മത്സരം), മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് (50 മത്സരം), മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇമ്രാൻ ഖാൻ (50 മത്സരം), രവിചന്ദ്രൻ അശ്വിൻ (51 മത്സരം) എന്നിവരാണ് ജഡേജയേക്കാൾ വേഗത്തിൽ ഈ റെക്കോർഡ് നേടിയിട്ടുള്ളത്.
മത്സരത്തിൽ 86 പന്തിൽ 56 റൺസ് നേടിയാണ് ജഡേജ പുറത്തായത്. ജഡേജയ്ക്കൊപ്പം 84 റൺസ് നേടിയ കെ എൽ രാഹുലും 28 റൺസ് നേടിയ ജസ്പ്രീത് ബുംറയും 36 റൺസ് നേടിയ രോഹിത് ശർമ്മയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ആദ്യ ഇന്നിങ്സിൽ 278 റൺസിന് പുറത്തായ ഇന്ത്യ 95 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ 85 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും ജെയിംസ് ആൻഡേഴ്സൻ 54 റൺസ് വഴങ്ങി നാല് വിക്കറ്റും നേടി.