ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ബാറ്റ്സ്മാൻ കെ എൽ രാഹുലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം ജെയിംസ് ആൻഡേഴ്സൺ സ്വന്തമാക്കിയത്.
ഇന്ത്യൻ ഇന്നിങ്‌സിലെ 69 ആം ഓവറിലെ അഞ്ചാം പന്തിലാണ് കെ എൽ രാഹുലിനെ ആൻഡേഴ്സൺ പുറത്താക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറെന്ന ചരിത്രനേട്ടം ആൻഡേഴ്സൺ സ്വന്തമാക്കി. 619 വിക്കറ്റ് നേടിയ ഇന്ത്യൻ ഇതിഹാസം അനിൽ കുംബ്ലെ പിന്നിലാക്കിയാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ആൻഡേഴ്സൺ മൂന്നാം സ്ഥാനത്തെത്തിയത്.
മത്സരത്തിലെ പ്രകടനമടക്കം 163 മത്സരങ്ങളിൽ നിന്നും 621 വിക്കറ്റുകൾ ആൻഡേഴ്സൺ നേടിയിട്ടുണ്ട്. 132 മത്സരങ്ങളിൽ നിന്നാണ് കുംബ്ലെ 619 വിക്കറ്റുകൾ നേടിയിരുന്നത്.
145 മത്സരങ്ങളിൽ നിന്നും 708 വിക്കറ്റ് നേടിയ ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ, 133 മത്സരങ്ങളിൽ നിന്നും 800 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരൻ എന്നിവരാണ് ഈ പട്ടികയിൽ ആൻഡേഴ്സണ് മുൻപിലുള്ളത്.
149 മത്സരങ്ങളിൽ നിന്നും 523 വിക്കറ്റ് നേടിയ സഹതാരം സ്റ്റുവർട്ട് ഈ നേട്ടത്തിൽ ആൻഡേഴ്സൻ, അനിൽ കുംബ്ലെ, ഗ്ലെൻ മഗ്രാത്ത് എന്നിവർക്ക് പുറകിൽ ആറാം സ്ഥാനത്തുണ്ട്.
മത്സരത്തിൽ ഒന്നാമിന്നിങ്സിൽ 278 റൺസിന് പുറത്തായ ഇന്ത്യ 95 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി. 84 റൺസ് നേടിയ കെ എൽ രാഹുൽ, 56 റൺസ് നേടിയ രവീന്ദ്ര ജഡേജ, 24 പന്തിൽ 28 റൺസ് നേടിയ ജസ്പ്രീത് ബുംറ എന്നിവരുടെ മികവിലാണ് ഇന്ത്യ സ്കോർ നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ 85 റൺസ് വഴങ്ങി 5 വിക്കറ്റും ജെയിംസ് ആൻഡേഴ്സൻ 54 റൺസ് വഴങ്ങി നാല് വിക്കറ്റും നേടി.