ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പൂജ്യത്തിന് പുറത്ത്. ജെയിംസ് ആൻഡേഴ്സനാണ് വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടിയത്. നേരിട്ട ആദ്യ പന്തിൽ തന്നെയാണ് വിരാട് കോഹ്ലി പുറത്തായത്. 2014 ന് ശേഷം ഇതാദ്യമായാണ് കോഹ്ലിയെ ജെയിംസ് ആൻഡേഴ്സൺ പുറത്താക്കുന്നത്.
2014 ൽ നടന്ന പരമ്പരയിൽ 5 തവണ കോഹ്ലിയെ ജെയിംസ് ആൻഡേഴ്സൺ പുറത്താക്കിയിരുന്നു. എന്നാൽ അതിനുശേഷം നടന്ന പരമ്പരകളിൽ ഒന്നും തന്നെ കോഹ്ലിയെ പുറത്താക്കാൻ ആൻഡേഴ്സണ് സാധിച്ചിരുന്നില്ല. 2018 ൽ കോഹ്ലിയ്ക്കെതിരെ 270 പന്തുകൾ എറിഞ്ഞുവെങ്കിലും ഒരു വിക്കറ്റ് പോലും നേടാൻ സാധിക്കാതിരുന്ന ആൻഡേഴ്സൺ ഇക്കുറി കോഹ്ലിയ്ക്കെതിരെ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടി.
വീഡിയോ ;
https://twitter.com/SonySportsIndia/status/1423269799799312387?s=19
https://twitter.com/englandcricket/status/1423268412810092554?s=19
ടെസ്റ്റിൽ ഇത് പതിമൂന്നാം തവണയാണ് കോഹ്ലി പൂജ്യത്തിന് പുറത്താകുന്നത്. ഇതിൽ ഇംഗ്ലണ്ടിനെതിരെയാണ് 6 തവണയും കോഹ്ലി റണ്ണൊന്നും നേടാതെ പുറത്തായത്. കൂടാതെ ടെസ്റ്റിൽ ഇത് അഞ്ചാം തവണയാണ് കോഹ്ലി ഗോൾഡൻ ഡക്കാകുന്നത്.
മത്സരത്തിൽ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ രോഹിത് ശർമ്മയും കെ എൽ രാഹുലും 97 റൺസ് കൂട്ടിച്ചേർത്തിരുന്നു. 107 പന്തിൽ 36 റൺസ് നേടിയ രോഹിത് ശർമ്മ പുറത്തായതോടെയാണ് ഇന്ത്യയുടെ തകർച്ച ആരംഭിച്ചത്. രോഹിത് ശർമ്മയ്ക്ക് ശേഷം ക്രീസിലെത്തിയ ചേതേശ്വർ പുജാരയെ 41 ആം ഓവറിലെ രണ്ടാം പന്തിൽ പുറത്താക്കിയ ആൻഡേഴ്സൺ തൊട്ടടുത്ത പന്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയും പുറത്താക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സിൽ 183 റൺസിന് ഓൾഔട്ടായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയും 2 വിക്കറ്റ് നേടിയ ഷാർദുൽ താക്കൂറുമാണ് ഇംഗ്ലണ്ടിനെ ചുരുക്കികെട്ടിയത്. ഇംഗ്ലണ്ടിന് വേണ്ടി 108 പന്തിൽ 64 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ട് മാത്രമാണ് തിളങ്ങിയത്.