ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ ഓസ്‌ട്രേലിയൻ താരം ബ്രാഡ് ഹോഗ്. ഇന്ത്യയുടെ പേടിസ്വപ്നം ആരംഭിക്കുന്നത് ഇംഗ്ലണ്ടിൽ നിന്നായിരിക്കുമെന്നും ഈ പരമ്പര ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ഒരുപോലെ നിർണായകമാണെന്നും അതിനുപിന്നിലെ കാരണവും ബ്രാഡ് ഹോഗ് തുറന്നുപറഞ്ഞു.
” ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് 19 മത്സരങ്ങളുണ്ട്. അതിൽ 13 മത്സരങ്ങളിൽ വിജയിച്ചാൽ മാത്രമേ അവർക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. വെസ്റ്റേൺ ടീമുകളെ സ്വന്തം നാട്ടിൽ വെച്ചാണ് അവർ നേരിടുന്നത്. അതുകൊണ്ട് ആ ആനുകൂല്യം അവർക്കുണ്ടാകും. എന്നാൽ ഹോമിന് പുറത്ത് അവരുടെ പേടിസ്വപ്നം ആരംഭിക്കുന്നത് ഇംഗ്ലണ്ടിൽ നിന്നാണ്. ഇംഗ്ലണ്ടിനെതിരെ മികച്ച തുടക്കം ലഭിച്ചയെങ്കിൽ ടൂർണമെന്റിൽ ഇന്ത്യ പുറകിലാകും. ” ബ്രാഡ് ഹോഗ് പറഞ്ഞു.
എന്നാൽ ഇംഗ്ലണ്ടിന്റെ കാര്യത്തിൽ ഇന്ത്യയ്ക്കെതിരായ പരമ്പരയും ഓസ്‌ട്രേലിയയിൽ നടക്കുന്ന ആഷസ് പരമ്പരയുമായിരിക്കും ടൂർണമെന്റിൽ റൂട്ടിന്റെയും കൂട്ടരുടെയും വിധിനിർണയിക്കുകയെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.
” ഇംഗ്ലണ്ട് ഇന്ത്യയെ നേരിടുന്നു, ഇതുതന്നെയായിരിക്കും രണ്ട് വർഷത്തിന് ശേഷം നടക്കുന്ന ഫൈനലിൽ അവർ കളിക്കുമോയെന്ന് തീരുമാനിക്കുക. ഇന്ത്യയ്ക്കെതിരെ മേധാവിത്വം പുലർത്തി അഞ്ചിൽ നാല് ടെസ്റ്റിൽ വിജയിച്ച് ഒന്നിൽ സമനില നേടാൻ സാധിച്ചാൽ അവർക്ക് തീർച്ചയായും ഫൈനലിൽ പ്രവേശിക്കാൻ സാധിക്കും. കൂടാതെ ആഷസ് പരമ്പരയിൽ ഓസ്ട്രേലിയയെ രണ്ട് മത്സരങ്ങളില്ലെങ്കിലും പരാജയപെടുത്തുകയും വേണം. ഇത് രണ്ടും സാധിച്ചാൽ അവർക്ക് തീർച്ചയായും ഫൈനൽ ഉറപ്പിക്കാൻ സാധിക്കും. ” ബ്രാഡ് ഹോഗ് കൂട്ടിച്ചേർത്തു.
നോട്ടിങ്ഹാമിൽ ഓഗസ്റ്റ് നാലിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന കഴിഞ്ഞ പരമ്പരയിൽ തകർപ്പൻ വിജയം ഇംഗ്ലണ്ട് നേടിയിരുന്നു. എന്നാൽ 2018 ൽ ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിൽ ദയനീയമായി ഇന്ത്യ പരാജയപെട്ടിരുന്നു.