ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ വിജയത്തിന് പുറകെ ഏകദിന ക്രിക്കറ്റിൽ ചരിത്രറെക്കോർഡ് സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് പരാജയപെടുത്തി ഓസ്‌ട്രേലിയയെയും പാകിസ്ഥാനെയും പിന്നിലാക്കിയാണ് ഈ ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കിയത്.
ഏകദിന ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ 93 ആം വിജയമാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ വിജയം നേടുന്ന ടീമെന്ന ചരിത്രനേട്ടം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലാൻഡിനെതിരെ 92 മത്സരങ്ങളിൽ വിജയിച്ചിട്ടുള്ള ഓസ്‌ട്രേലിയ, ശ്രീലങ്കയെ 92 മത്സരങ്ങൾ പരാജയപെടുത്തിയിട്ടുള്ള പാകിസ്ഥാൻ എന്നീ ടീമുകളെ പിന്നിലാക്കിയാണ് ഈ ചരിത്രനേട്ടം ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിനെ 84 മത്സരങ്ങളിൽ പരാജയപെടുത്തിയ ഓസ്‌ട്രേലിയ തന്നെയാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.
മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശവിജയമാണ് ഇന്ത്യ നേടിയത്. ശ്രീലങ്ക ഉയർത്തിയ 276 റൺസിന്റെ വിജയലക്ഷ്യം 49.1 ഓവറിലാണ് ഇന്ത്യ മറികടന്നത്. 82 പന്തിൽ 69 റൺസ് നേടിയ ദീപക് ചഹാറാണ് ഇന്ത്യയ്ക്ക് ആവേശവിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ 193 റൺസിന് 7 വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ട്ടപെട്ടിരുന്നു. എന്നാൽ എട്ടാം വിക്കറ്റിൽ ഭുവനേശ്വർ കുമാറിനൊപ്പം 84 റൺസ് കൂട്ടിച്ചേർത്തുകൊണ്ടാണ് മത്സരത്തിൽ ദീപക് ചഹാർ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 28 പന്തിൽ പുറത്താകാതെ 19 റൺസ് ഭുവനേശ്വർ കുമാർ നേടിയിരുന്നു.
ഇരുവരെയും കൂടാതെ 44 പന്തിൽ 53 റൺസ് നേടിയ സൂര്യകുമാർ യാദവും 31 പന്തിൽ 37 റൺസ് നേടിയ മനീഷ് പാണ്ഡെയും മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 65 റൺസ് നേടിയ അസലങ്ക, 50 റൺസ് നേടിയ അവിഷ്‌ക ഫെർണാണ്ടോ, 44 റൺസ് നേടിയ കരുണരത്‌നെ എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 275 റൺസ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, യുസ്വെന്ദ്ര ചഹാൽ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ദീപക് ചഹാർ രണ്ട് വിക്കറ്റും നേടി.