ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ ആവേശവിജയം. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 276 റൺസിന്റെ വിജയലക്ഷ്യം 49.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. ദീപക് ചഹാറിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ആവേശവിജയം ഇന്ത്യ നേടിയത്. വിജയത്തോടെ ഏകദിന പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി.
276 റൺസിന്റെ വിജയലക്ഷ്യം പിന്തുടരവേ ഒരു ഘട്ടത്തിൽ 193 റൺസിന് 7 വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ 82 പന്തിൽ പുറത്താകാതെ 69 റൺസ് നേടിയ ദീപക് ചഹാറും 19 റൺസ് നേടിയ ഭുവനേശ്വർ കുമാറുമാണ് വിജയത്തിലെത്തിച്ചത്. എട്ടാം വിക്കറ്റിൽ 84 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 7 ഫോറും 1 സിക്സും അടങ്ങുന്നതായിരുന്നു ദീപക് ചഹാറിന്റെ ഇന്നിങ്സ്.
ദീപക് ചഹാറിന് പുറമെ 44 പന്തിൽ 53 റൺസ് നേടിയ സൂര്യകുമാർ യാദവും 31 പന്തിൽ 37 റൺസ് നേടിയ മനീഷ് പാണ്ഡെയും മികച്ച പ്രകടനം പുറത്തെടുത്തു. പത്തോവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹസരങ്ക മാത്രമാണ് ശ്രീലങ്കൻ ബൗളർമാരിൽ തിളങ്ങിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 68 പന്തിൽ 65 റൺസ് നേടിയ അസലങ്ക, 71 പന്തിൽ 50 റൺസ് നേടിയ അവിഷ്‌ക ഫെർണാണ്ടോ, 33 പന്തിൽ 44 റൺസ് നേടിയ കരുണരത്‌നെ എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 275 റൺസ് നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹാൽ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ദീപക് ചഹാർ രണ്ട് വിക്കറ്റും നേടി. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ഇന്ത്യ സ്വന്തമാക്കി. നേരത്തെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. ജൂലൈ 23 നാണ് പരമ്പരയിലെ അവസാന മത്സരം.