ഈ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവ് കഴിഞ്ഞ ദിവസം തന്റെ എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനെ തിരഞ്ഞെടുത്തിരുന്നു. ക്രിക്ബസില്‍ ഹര്‍ഷ ഭോഗ്ലേയുമായുള്ള ചര്‍ച്ചയിലാണ് മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ് എക്കാലത്തേയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്തത്.
രണ്ട് നിബന്ധനകള്‍ മുന്‍പില്‍ വെച്ചാണ് സൂര്യകുമാര്‍ ഇവിടെ ഇലവനെ തെരഞ്ഞെടുക്കാന്‍ തയ്യാറായത്. ഒന്ന് തന്നെ ഇലവനില്‍ ഉള്‍പ്പെടുത്തണം. രണ്ടാമത്തേത് നാല് മുംബൈ ഇന്ത്യന്‍സ് താരങ്ങളെ ഉള്‍പ്പെടുത്തണം.
ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം രാജസ്ഥാന്റെ ജോസ് ബട്ട്‌ലറിനെ സൂര്യകുമാര്‍ തെരഞ്ഞെടുത്തത്.
ആർസിബി ക്യാപ്റ്റനും ഇന്ത്യൻ ക്യാപ്റ്റനുമായ വിരാട് കോഹ് ലിയാണ് മൂന്നാമത്. നാലാമത് സൂര്യകുമാറും. അഞ്ചാമത് ഡിവില്ലിയേഴ്‌സുമായിരുന്നു ടീമിൽ. മൂന്ന് ഓള്‍റൗണ്ടര്‍മാരാണ് ഇലവനിലുള്ളത്. ഹര്‍ദിക് പാണ്ഡ്യ, റസല്‍, രവീന്ദ്ര ജഡേജ. റാഷിദ് ഖാന്‍ സ്പിന്നറാവുന്നു. മുഹമ്മദ് ഷമിയും, ബൂമ്രയുമാണ് ഓള്‍റൗണ്ടര്‍മാര്‍.
എന്നാൽ ഐപിഎലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ ആദ്യ അഞ്ചിലുള്ള ഡേവിഡ് വാർണറിനെ സൂര്യകുമാർ ഒഴിവാക്കിയത് അതിശയിപ്പിച്ചിരുന്നു.
ഇക്കാര്യത്തിൽ പ്രതികരിച്ച് സാക്ഷാൽ വാർണർ തന്നെ ട്വിറ്ററിൽ രംഗത്തെത്തുകയായിരുന്നു. അവൻ എന്നെ ഒഴിവാക്കിയത് വിശ്വസിക്കാനാകുന്നില്ലെന്ന കുറിപ്പോടെയാണ് ടീം ലിസ്റ്റ് റീട്വീറ്റ് ചെയ്തത്. ഒപ്പം ചിരിക്കുന്ന ഇമോജിയും വാർണർ ചേർത്തിട്ടുണ്ട്.
കഴിഞ്ഞ 5 സീസണിൽ തുടർച്ചയായി 500 കൂടുതൽ റൺസ് നേടി സ്ഥിരതയോടെ മികച്ച സ്‌ട്രൈക് റേറ്റിൽ ബാറ്റ് ചെയ്ത വാർണർ 3 തവണ ഓറഞ്ച് ക്യാപ് നേടിയിട്ടുണ്ട്. എന്നാൽ പാതിവഴിയിൽ നിർത്തിവെച്ച ഈ സീസണിൽ മോശം പ്രകടനമായിരുന്നു വാർണർ കാഴ്ച്ചവെച്ചത്. ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സാധിക്കാതിരുന്ന വാർണറിന് ക്യാപ്റ്റൻ സ്ഥാനവും നഷ്ട്ടപ്പെട്ടിരുന്നു.