വെടിയുണ്ട പായുന്ന വേഗത്തിലുള്ള തന്റെ ബൗളിങ്ങിലൂടെ ഒരുകാലത്ത് എതിർ ടീമുകളിലെ ബാറ്റ്സ്മാൻമാരുടെ പേടി സ്വപ്നമായിരുന്നു മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷുഹൈബ് അക്തർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 444 വിക്കറ്റുകൾ വീഴ്ത്തിയ അക്തർ 2011ലാണ് വിരമിച്ചത്.
ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ക്രിക്കറ്റ് ലോകത്ത് സജീവമാണ് ഈ മുൻ പാകിസ്ഥാൻ പേസ് ബൗളർ. യൂട്യൂബ് ചാനലിലൂടെയും മത്സരങ്ങൾ വിശകലനം ചെയ്ത് രംഗത്തെത്താറുമുണ്ട്.
കഴിഞ്ഞ ദിവസം പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ സ്പോർട്സ്കീദയിൽ അഭിമുഖത്തിനായി അക്തർ എത്തിയിരുന്നു.
നിരവധി ചോദ്യങ്ങൾക്ക് മറുപടി നൽകിയ അക്തർ ഈ അഭിമുഖത്തിൽ വിവാദത്തിനും ഇടയാക്കിരിക്കുകയാണ്.
സമകാലീന ക്രിക്കറ്റിലെ ഓവർ റേറ്റഡ് താരത്തെ തിരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ ഇംഗ്ലണ്ട് ഓപ്പണർ ജോണി ബെയ്ർസ്റ്റോയെയാണ് ഉത്തരമായി നൽകിയത്. നിലവിൽ ഏകദിന ക്രിക്കറ്റിൽ മികച്ച ഓപ്പണർമാരുടെ ലിസ്റ്റിൽ മുൻ നിരയിലുള്ള ബെയ്‌ർസ്റ്റോയെ ഓവർറേറ്റഡ് എന്ന് വിശേഷിപ്പിച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.
47.92 ആവറേജിലും 105 സ്‌ട്രൈക് റേറ്റിലുമായി 3498 റൺസ് ഏകദിനത്തിൽ നേടിയ ബെയ്‌ർസ്റ്റോ 2019 ഏകദിന ലോകക്കപ്പിൽ ഇംഗ്ലണ്ടിനായി നിർണായക പ്രകടനങ്ങൾ കാഴ്ച്ചവെച്ചിരുന്നു. ആ ലോകക്കപ്പിലെ റൺ വേട്ടക്കാരുടെ ലിസ്റ്റിൽ 11 ഇന്നിംഗ്‌സിൽ നിന്നായി 507 റൺസ് നേടി ആറാമതായിരുന്നു.
അതേസമയം സൗരവ് ഗാംഗുലി, ധോണി, കോഹ്ലി എന്നിവരിൽ നിന്ന് ഏറ്റവും മികച്ച ക്യാപ്റ്റനായി അക്തർ തിരഞ്ഞെടുത്തത് ഗാംഗുലിയെയായിരുന്നു. സമകാലീന ക്രിക്കറ്റിൽ പുറത്താക്കാൻ ആഗ്രഹിക്കുന്ന 3 ബാറ്റ്സ്മാരായി ബാബർ അസമിനെയും കോഹ്ലിയേയും സ്റ്റോക്സിനെയും തിരഞ്ഞെടുത്തു.