അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻ ടീമുകൾ കോവിഡ് പകർച്ചവ്യാധികൾക്കിടയിലും കോടികൾ വാരികൂട്ടുമ്പോഴും ചെറിയ ടീമുകൾ ഇപ്പോഴും സ്പോണ്സർമാർ പോലുമില്ലാതെ കഷ്ട്ടപ്പെടുകയാണ്. ഏറ്റവും ഒടുവിൽ സിംബാബ്‌വെ താരം പങ്കുവെച്ച ദയനീയമായ അവസ്‌ഥയാണ് ക്രിക്കറ്റ് ആരാധകരുടെ സങ്കടത്തിലാക്കിയിരിക്കുന്നത്.
ഓരോ പരമ്ബരക്ക് ശേഷവും കേടുപാടുകൾ പറ്റിയ ഷൂസ് പശ വെച്ച് ഒട്ടിച്ച ശേഷം കളിക്കേണ്ടി വരുന്ന അവസ്ഥയിലാണ് സിംബാബ്വെ ക്രിക്കറ്റ് ടീമെന്നാണ് റയാന്‍ ബേള്‍ വെളിപ്പെടുത്തിയത്. തങ്ങളുടെ മോശം അവസ്ഥ യുവതാരം റയാന്‍ ബേള്‍ ആണ് ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്.
‘ഞങ്ങള്‍ക്ക് സ്പോണ്‍സര്‍മാരെ കിട്ടാന്‍ എന്തെങ്കിലും വഴി ഉണ്ടോ..? അങ്ങനെയെങ്കില്‍ എല്ലാ പരമ്ബരക്ക് ശേഷവും പശ വെച്ച് ഷൂ ഒട്ടിക്കേണ്ടി വരില്ലായിരുന്നു…’ – റയാന്‍ ബേള്‍ ട്വീറ്റ് ചെയ്തു. ഏതായാലും താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പിന്നാലെ സിംബാബ്‌വെ ടീമിന് സഹായം അഭ്യർത്ഥിച്ച് ആരാധകരും രംഗത്തെത്തി.
അതേസമയം ഇത്തരം സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന ടീമുകൾ സഹായിക്കാൻ ഐസിസി മുന്നോട്ടുവരണമെന്നും ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഇത് അനിവാര്യമാണെന്നും അഭിപ്രായവുമായി ഒരു കൂട്ടരെത്തി.
അവസാനമായി സിംബാബ്‌വെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റുമുട്ടിയത് പാകിസ്ഥാനെതിരെയാണ്. കഴിഞ്ഞ മാസം സ്വന്തം നാട്ടിൽ നടന്ന 2 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിലയിരുന്നിത്. ടി20 പരമ്പരയിലും ഇരു ടീമും കളിച്ചിരുന്നു. 2 പരമ്പരയിലും പരാജയപ്പെട്ടിരുന്നുവെങ്കിലും ടി20യിൽ ബാബർ അസം നയിച്ച പാക് പടയെ വിറപ്പിക്കാൻ സിംബാബ്‌വെയ്ക്ക് സാധിച്ചിരുന്നു. 2-1 നായിരുന്നു പരമ്പര നഷ്ട്ടപ്പെട്ടത്.