ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയേക്കാൾ മുൻതൂക്കം കെയ്ൻ വില്യംസണും കൂട്ടർക്കുമാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ത്യയെ തള്ളികളയാൻ സാധിക്കില്ലയെങ്കിലും ചാമ്പ്യന്മാരാകാനുള്ള സാധ്യത കിവികൾക്കാണെന്നും അതിന് പിന്നിലെ കാരണവും ആകാശ് ചോപ്ര വ്യക്തമാക്കി. ജൂൺ 18 ന് സതാംപ്ടണിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്.
” ഞാൻ ഇന്ത്യയെ എഴുതിതള്ളുകയല്ല, പക്ഷേ ഫൈനലിൽ മുൻതൂക്കം ന്യൂസിലാൻഡിനാണ്. ടെസ്റ്റ് റാങ്കിങിൽ രണ്ടാം സ്ഥാനത്തുള്ളതുകൊണ്ടോ ഹോമിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതുകൊണ്ടോ അല്ല, ഇംഗ്ലീഷ് സമ്മറിലെ തുടക്കമായതിനാൽ ഫൈനൽ നടക്കുന്ന സതാംപ്ടണിൽ നമ്മളെക്കാൾ നന്നായി കളിക്കാൻ അവർക്ക് സാധിക്കും ” ആകാശ് ചോപ്ര പറഞ്ഞു.
കഴിഞ്ഞ ന്യൂസിലാൻഡ് പര്യടനത്തിലെ ഇന്ത്യയുടെ ദയനീയ പരാജയവും ഫൈനലിന് മുൻപായി നടക്കുന്ന ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുമെല്ലാം ഫൈനലിൽ ന്യൂസിലാൻഡിൽ മേൽക്കൈ സമ്മാനിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു.
” ഫൈനലിന് മുൻപായി ഇംഗ്ലണ്ടിൽ ന്യൂസിലാൻഡ് 2 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നുണ്ട്, അതുകൊണ്ട് തന്നെ ആ ആനുകൂല്യം അവർക്ക് ലഭിക്കും. നമുക്കവരെ പരാജയപെടുത്താൻ സാധിക്കുമെന്നാണ് എന്റെ മനസ്സുപറയുന്നത്, എന്നാൽ ന്യൂസിലാൻഡിൽ പോയി അവരെ പരാജയപെടുത്താൻ നമുക്ക് സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയയിൽ വിജയിച്ച നമുക്ക് ശക്തമായ ടീം ഉണ്ടായിരുന്നിട്ടുപോലും ന്യൂസിലാൻഡിനെ പരാജയപെടുത്താൻ സാധിച്ചില്ല. അത് സതാംപ്ടണിലും പ്രശ്നമാണ്. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്‌ലി (C), അജിങ്ക്യ രഹാനെ (VC), ഹനുമ വിഹാരി, റിഷഭ് പന്ത് (WK), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മൊഹമ്മദ് ഷാമി, മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ എൽ രാഹുൽ , വൃദ്ധിമാൻ സാഹ.