അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന പോരാട്ടങ്ങളിൽ ഒന്നാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര. ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ച് മത്സരങ്ങൾ അടങ്ങിയ ഈ പരമ്പരയ്ക്ക് ഓഗസ്റ്റിലെ ആദ്യ ആഴ്ച്ചയിൽ തുടക്കമാവും.
ഇന്ത്യയിൽ വെച്ച് ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ആതിഥേയർ 3 -1 പരമ്പര നേടിയിരുന്നു. സ്റ്റീവ് സ്മിത്തിന്റെയും വാർണറിന്റെയും തിരിച്ചുവരവിൽ ശക്തരായ ഓസ്‌ട്രേലിയയെ അവരുടെ നാട്ടിൽ 2-1 ന് പരാജയപ്പെടുത്തിയ ഇന്ത്യ ആ വിജയകുതിപ്പ് ഇംഗ്ലണ്ടിലും തുടരുമോയെന്നാണ് ക്രിക്കറ്റ് ലോകം കാണാൻ കാത്തിരിക്കുന്നത്.
ഇതിനിടെ വാശിയേറിയ പോരാട്ടത്തിൽ ഇത്തവണ ആര് പരമ്പര നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ്. ഇംഗ്ലണ്ടിൽ വെച്ച് അവസാനമായി ടെസ്റ്റ് പരമ്പര നേടിയ (2007) ഇന്ത്യൻ ക്യാപ്റ്റൻ കൂടിയാണ് ദ്രാവിഡ്. 3-2 ഇന്ത്യ പരമ്പര നേടുമെന്നാണ് ദ്രാവിഡിന്റെ പ്രവചനം.
” ഇത്തവണ ഇന്ത്യ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര നേടാൻ സാധ്യത കൂടുതലാണ്. ഇംഗ്ലണ്ടിന്റെ ബൗളിങ് ശക്തിയെ കുറച്ച് കാണുന്നില്ല. പക്ഷേ, ഇന്ത്യ നല്ല തയ്യാറെടുപ്പിലാണ്, ഓസ്‌ട്രേലിയയിൽ പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലായിരിക്കും. ടീമിൽ ധാരാളം വിശ്വാസമുണ്ട്. ടീമിലെ കുറച്ചു ബാറ്റ്സ്മാനമാർക്ക് ഇംഗ്ലണ്ടിൽ മുമ്പ് ടെസ്റ്റ് പരമ്പര കളിച്ചതിന്റെ പരിചയസമ്പത്തുമുണ്ട്. ” ദ്രാവിഡ് പറഞ്ഞു.
” ടെസ്റ്റ് ചാമ്പ്യൻസ്ഷിപ്പ് ഫൈനലിന് ശേഷം, ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് അവർ ഒരു മാസം മുഴുവൻ ഇംഗ്ലണ്ടിലായിരിക്കും. ഒരു ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കാൻ ഒരു ടീമിനും ഇത്തരത്തിലുള്ള സമയം ലഭിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. ” ദ്രാവിഡ് കൂട്ടിച്ചേർത്തു. കോവിഡ് -19 ബാധിച്ചവരെ സഹായിക്കാനായി ലൈവ് എയ്ഡ് ഇന്ത്യ എന്ന ട്രസ്റ്റ് സംഘടിപ്പിച്ച ഒരു വെബിനറിൽ സംസാരിക്കവെയാണ് ദ്രാവിഡിന്റെ ഈ പ്രതികരണം.