ഏകദിന പരമ്പരയിൽ മൂന്നാം മത്സരത്തിൽ 7 റൺസിന്റെ ആവേശവിജയം നേടി പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കിയിട്ടും മാൻ ഓഫ് ദി മാച്ച് അവാർഡും മാൻ ഓഫ് ദി സിരീസ് അവാർഡും ഇംഗ്ലണ്ട് താരങ്ങൾക്ക് നൽകിയതിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി.
മൂന്നാം മത്സരത്തിൽ 83 പുറത്താകാതെ 95 റൺസ് നേടി ഒറ്റയാൾ പോരാട്ടം നടത്തിയ സാം കറണായിരുന്നു മാൻ ഓഫ് ദി മാച്ച് നേടിയത്. ആദ്യ മത്സരത്തിൽ 66 പന്തിൽ 94 റൺസും രണ്ടാം മത്സരത്തിൽ 112 പന്തിൽ 124 റൺസും നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓപ്പണിങ് ബാറ്റ്‌സ്മാൻ ജോണി ബെയർസ്റ്റോയാണ് മാൻ ഓഫ് ദി സിരീസ് നേടിയത്.
” ഷാർദുൽ താക്കൂറിന് മാൻ ഓഫ് ദി മാച്ച് നൽകാതിരുന്നത് എന്നെ അത്ഭുതപെടുത്തി, മത്സരത്തിൽ 30 റൺസും 4 വിക്കറ്റും അവൻ നേടിയിരുന്നു. ഭുവി മാൻ ഓഫ് ദി സിരീസിനും അർഹനായിരുന്നു. പവർപ്ലേയിലും മധ്യ ഓവറുകളിലും മാറ്റം വരുത്തിയത് ഇവർ രണ്ടുപേരുമായിരുന്നു. ” മത്സരശേഷം കോഹ്ലി പറഞ്ഞു.
മത്സരത്തിലെ നാല് വിക്കറ്റടക്കം പരമ്പരയിൽ 7 വിക്കറ്റുകൾ ഷാർദുൽ താക്കൂർ നേടിയിരുന്നു മറുഭാഗത്ത് ഭുവനേശ്വർ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും 6 വിക്കറ്റുകൾ നേടുകയും ചെയ്തിരുന്നു.
മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 330 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 56 പന്തിൽ 67 റൺസ് നേടിയ ശിഖാർ ധവാൻ, 62 പന്തിൽ 78 റൺസ് നേടിയ റിഷാബ് പന്ത്, 44 പന്തിൽ 68 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി 83 പന്തിൽ 95 റൺസ് നേടിയ സാം കറണും, 50 പന്തിൽ 50 റൺസ് നേടിയ ഡേവിഡ് മലാനും മാത്രമാണ് തിളങ്ങിയത്.
വിജയത്തോടെ ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കിയ ഇന്ത്യ നേരത്തെ ടെസ്റ്റ് പരമ്പര 3-1 നും ടി20 പരമ്പര 3-2 നും സ്വന്തമാക്കിയിരുന്നു.