ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 7 റൺസിന്റെ ആവേശ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 330 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 322 റൺസ് നേടാനെ സാധിച്ചുള്ളു. വിജയത്തോടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി.
83 പന്തിൽ പുറത്താകാതെ 95 റൺസ് നേടിയ യുവതാരം സാം കറൺ അവസാന ഓവർ വരെ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. അവസാന ഓവറിൽ 14 റൺസ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയ നടരാജൻ 6 റൺസ് മാത്രമാണ് ഓവറിൽ വിട്ടുനൽകിയത്. സാം കറണ് പുറമെ 50 പന്തിൽ 50 റൺസ് നേടിയ ഡേവിഡ് മലാൻ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.
ഇന്ത്യയ്ക്ക് വേണ്ടി ഷാർദുൽ താക്കൂർ നാല് വിക്കറ്റും ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റും നടരാജൻ ഒരു വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റിഷാബ് പന്ത്, ശിഖാർ ധവാൻ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ അർധ സെഞ്ചുറി മികവിലാണ് മികച്ച സ്കോറിലെത്തിയത്. ശിഖാർ ധവാൻ 56 പന്തിൽ 67 റൺസ് നേടിയപ്പോൾ റിഷാബ് പന്ത് 62 പന്തിൽ 5 ഫോറും നാല് സിക്സുമടക്കം 78 റൺസും ഹാർദിക് പാണ്ഡ്യ 44 പന്തിൽ 5 ഫോറും 4 സിക്സുമടക്കം 64 റൺസ് നേടി. താക്കൂർ 21 പന്തിൽ 31 റൺസും നേടി.
ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് മൂന്ന് വിക്കറ്റും ആദിൽ റഷീദ് 2 വിക്കറ്റും നേടി.