Skip to content

അരങ്ങേറ്റ മത്സരത്തിലെ തകർപ്പൻ ഫിഫ്റ്റി, ലോക റെക്കോർഡ് സ്വന്തമാക്കി ക്രുനാൽ പാണ്ഡ്യ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ ക്രുനാൽ പാണ്ഡ്യ കാഴ്ച്ചവെച്ചത്. ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ 31 പന്തിൽ 58 റൺസ് നേടി പുറത്താകാതെ നിന്ന ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റും നേടിയിരുന്നു. മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ഏകദിന അരങ്ങേറ്റത്തിൽ ലോക റെക്കോർഡും ക്രുനാൽ സ്വന്തമാക്കി.

മത്സരത്തിൽ 66 റൺസിനാണ് ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപെടുത്തിയത്. ഇന്ത്യ ഉയർത്തിയ 318 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 42.1 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. 14 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ 130 റൺസ് പിന്നിട്ട ശേഷമാണ് ഇംഗ്ലണ്ട് മത്സരം കൈവിട്ടത്.

മത്സരത്തിൽ വെറും 26 പന്തിൽ നിന്നാണ് ക്രുനാൽ ഫിഫ്റ്റി നേടിയത്. ഇതോടെ ഏകദിന അരങ്ങേറ്റത്തിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് ക്രുനാൽ പാണ്ഡ്യ സ്വന്തമാക്കി. 31 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 187.10 സ്‌ട്രൈക്ക് റേറ്റിലാണ് ക്രുനാൽ പാണ്ഡ്യ 58 റൺസ് നേടിയത്. ഏകദിന അരങ്ങേറ്റത്തിൽ 50+ സ്കോർ നേടിയവരിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത ബാറ്റ്‌സ്‌മാനും കൂടിയാണ് ക്രുനാൽ പാണ്ഡ്യ.

ഏകദിന അരങ്ങേറ്റത്തിൽ രണ്ടോ അതിലധികമോ സിക്സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടവും ക്രുനാൽ പാണ്ഡ്യ സ്വന്തമാക്കി.

ക്രുനാൽ പാണ്ഡ്യയ്ക്കൊപ്പം 106 പന്തിൽ 98 റൺസ് നേടിയ ഓപ്പണർ ശിഖാർ ധവാൻ, 60 പന്തിൽ 56 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി, 43 പന്തിൽ 62 റൺസ് നേടിയ കെ എൽ രാഹുൽ എന്നിവരുടെ മികവിലാണ് ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 317 റൺസ് നേടിയത്.

മറുപടി ബാറ്റിങിൽ 66 പന്തിൽ 94 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 35 പന്തിൽ 46 റൺസ് നേടിയ ജേസൺ റോയും ഇംഗ്ലണ്ടിന് തകർപ്പൻ തുടക്കം നൽകിയെങ്കിലും നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യ മത്സരം വരുതിയിലാക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റക്കാരൻ പ്രസീദ് കൃഷ്ണ നാല് വിക്കറ്റും ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റും നേടി. ശിഖാർ ധവാനാണ് പ്ലേയർ ഓഫ് ദി മാച്ച്. മാർച്ച് 26 നാണ് പരമ്പരയിലെ രണ്ടാം ഏകദിനം.