Skip to content

ഇംഗ്ലണ്ടിനെ സ്പിൻ വലയിൽ കുരുക്കി ഇന്ത്യ, പിങ്ക് ബോൾ ടെസ്റ്റിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. സ്പിന്നർമാർ അരങ്ങുവാണ മത്സരത്തിൽ 10 വിക്കറ്റിനാണ് കോഹ്ലിയും സംഘവും ഇംഗ്ലണ്ടിനെ തകർത്തത്. ബാറ്റ്‌സ്മാന്മാർ റൺസ് കണ്ടെത്താൻ വിഷമിച്ച പിച്ചിൽ 49 റൺസിന്റെ വിജയലക്ഷ്യം ഉയർത്താൻ മാത്രമാണ് ഇംഗ്ലണ്ടിന് സാധിച്ചത്.

49 റൺസിന്റെ വിജയലക്ഷ്യം 25 റൺസ് നേടിയ രോഹിത് ശർമ്മയുടെയും 15 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെയും മികവിൽ 7.4 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ ഇന്ത്യ മറികടന്നു.

രണ്ടാം ദിനം 98 ന് 3 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 47 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടപെട്ടിരുന്നു. 145 റൺസിന് പുറത്തായ ഇന്ത്യ 33 റൺസിന്റെ ലീഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

8 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ ചുരുക്കികെട്ടിയത്. ജാക്ക് ലീച്ച് നാല് വിക്കറ്റും ജോഫ്രാ ആർച്ചർ ഒരു വിക്കറ്റും നേടി.

66 റൺസ് നേടിയ രോഹിത് ശർമ്മയാണ് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് കൊണ്ട് തിളങ്ങിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലി 27 റൺസ് നേടി പുറത്തായി.

എന്നാൽ 33 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ 81 റൺസിന് പുറത്താക്കി ഇന്ത്യ മത്സരത്തിൽ ശക്തമായി തിരിച്ചെത്തി. 5 വിക്കറ്റ് നേടിയ അക്ഷർ പട്ടേലും 4 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റ് നേടി.

രണ്ട് ഇന്നിങ്സിൽ നിന്നുമായി പതിനൊന്ന് വിക്കറ്റുകൾ നേടിയ അക്ഷർ പട്ടേലാണ് മാൻ ഓഫ് ദി മാച്ച്. വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-1 ന് മുൻപിലെത്തി.

മത്സരത്തിൽ പരാജയപെട്ടതോടെ ഇംഗ്ലണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായി.