ചെന്നൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 329 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് അശ്വിന്റെ മുമ്പിൽ ചുവട് പിഴക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേട്ടം അശ്വിൻ സ്വന്തമാക്കിയപ്പോൾ 134 റൺസിന് ഇംഗ്ലണ്ട് കൂടാരം കയറി.
ഇംഗ്ലണ്ട് നിരയിൽ വിക്കറ്റ് കീപ്പർ ഫോക്‌സ് മാത്രമാണ് പൊരുതി നിന്നത്. 107 പന്തിൽ 42 റൺസ് നേടി പുറത്താവാതെ നിന്നു. അവിശ്വസനീയ ഫോമിൽ ഉണ്ടായിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ 6 റൺസിൽ നിൽക്കെ അക്‌സർ പട്ടേൽ പുറത്താക്കിയത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകർന്നു.
ചെപ്പോക്കിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ അശ്വിൻ മുത്തമിട്ടത് ടെസ്റ്റ് ക്രിക്കറ്റിലെ അപൂർവ്വ നേട്ടത്തിലാണ്. ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍മാരെ 200 തവണ പുറത്താക്കുന്ന ആദ്യ ബൗളറാണ് അശ്വിന്‍. സ്റ്റുവര്‍ട്ട് ബ്രോഡിനെ ബൗൾഡാക്കിയാണ് അശ്വിന്‍ നേട്ടത്തിലെത്തിയത്.
https://twitter.com/BharathPandhiri/status/1360885109625298945?s=19
191 വിക്കറ്റ് നേടി ശ്രീലങ്കയുടെ ഇതിഹാസ ബോളർ മുത്തയ്യ മുരളീധരനാണ് ഈ ലിസ്റ്റിൽ രണ്ടാമത്. നിലവിൽ അന്താരാഷ്ട്ര കളിച്ചു കൊണ്ടിരിക്കുന്നവരിൽ ഇംഗ്ലണ്ടിന്റെ ആൻഡേഴ്‌സൺ 190 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
https://twitter.com/rhitankar8616/status/1360884873737633792?s=19
അതേസമയം ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയവരുടെ ലിസ്റ്റിൽ ഓസ്‌ട്രേലിയയുടെ ഗ്ലെൻ മേഗ്രാത്തിനോപ്പം ( 29 തവണ ) അശ്വിനും ഏഴാം സ്ഥാനത്ത് ഇടം പിടിച്ചു. 67 തവണയുമായി മുത്തയ്യ മുരളീധരനാണ് ലിസ്റ്റിൽ ഒന്നാമത്.