ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മറ്റുള്ള ബാറ്റ്‌സ്മാന്മാരിൽ നിന്നും ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വ്യതസ്തനാകുന്നതിന്ന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. സ്ഥിരതയോടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള കഴിവാണ് കോഹ്ലിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്നും മറ്റുള്ളവർ സമ്മർദ്ദം ഒഴിവാക്കാൻ വലിയ ഷോട്ടുകൾക്ക് മുതിരുമ്പോൾ ഡോട്ട് ബോളുകളുടെ എണ്ണം കുറച്ചാണ് കോഹ്ലി സമ്മർദ്ദത്തെ നേരിടുന്നതെന്നും ഗൗതം ഗംഭീർ പറഞ്ഞു.
” വിരാട് കോഹ്ലി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത് അങ്ങനെയാണ്. നിങ്ങൾ രോഹിത് ശർമ്മയെ നോക്കൂ. സ്‌ട്രൈക്ക് കൈമാറാൻ വിരാട് കോഹ്ലിയ്ക്കുള്ള കഴിവ് രോഹിത് ശർമ്മയ്ക്കില്ല. വലിയ ഷോട്ടുകൾ പായിക്കാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കും. അതുകൊണ്ടാണ് കോഹ്ലി രോഹിത് ശർമ്മയേക്കാൾ സ്ഥിരത പുലർത്തുന്നത്. ക്രിസ് ഗെയ്ലിനും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള കഴിവില്ല. എ ബി ഡിവില്ലിയേഴ്സിനാകട്ടെ സ്പിന്നർമാർക്കെതിരെ എല്ലാ പന്തിലും അത് സാധിക്കില്ല. എന്നാൽ കോഹ്ലിയ്ക്ക് സാധിക്കും. അതുകൊണ്ടാണ് 50 മുകളിൽ ശരാശരി കോഹ്ലിക്കുള്ളത്. ” ഗംഭീർ പറഞ്ഞു.
” ആളുകൾ ഡോട്ട് പന്തുകൾക്ക് അധിക പ്രാധാന്യം നൽകുന്നില്ല. എന്നാൽ വളരെ കുറച്ച് പന്തുകൾ ഡോട്ട് ആക്കിയാൽ സമ്മർദ്ദം വളരെയധികം കുറയ്ക്കാൻ സാധിക്കും. സമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും എളുപ്പം ബൗണ്ടറി നേടുകയെന്നതാണ് എന്നാൽ അതിനായി എപ്പോഴും അപകടം പിടിച്ച ഷോട്ടിന് നിങ്ങൾ ശ്രമിക്കേണ്ടി വരും. അത് വിജയകരമായാൽ എല്ലാവർക്കും ഇഷ്ട്ടപെടും മറിച്ചായാൽ നിങ്ങൾ ക്രീസിൽ നിന്നും മടങ്ങേണ്ടി വരും. എല്ലാ പന്തിലും സ്‌സ്‌ട്രൈക്ക് കൈമാറാൻ വളരെ കുറച്ച് ബാറ്റ്‌സ്മാന്മാർക്ക് മാത്രമേ സാധിക്കൂ. അവിടെയാണ് കോഹ്ലി മികച്ചവനാകുന്നത്. ” ഗംഭീർ കൂട്ടിച്ചേർത്തു.