മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ തനിക്ക് നൂറ് മത്സരങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയില്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ആരും കൂടെയില്ലാത്ത സമയത്ത് തന്റെ പിന്തുണച്ചത് ഗാംഗുലി മാത്രമാണെന്നും തന്റെ കരിയറിൽ സൗരവ് ഗാംഗുലിയുടെ റോൾ വളരെ വലുതാണെന്നും എത്രത്തോളം നന്ദി പറഞ്ഞാലും അത് മതിയാകാതെ വരുമെന്നും ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിൽ ഹർഭജൻ പറഞ്ഞു.
” എന്റെ കരിയറിൽ സൗരവ് ഗാംഗുലിയുടെ പങ്ക് വളരെ വലുതാണ്. ജീവിതത്തിൽ ആരൊക്കെ കൂടെയുണ്ട് ആരൊക്കെ കൂടെയില്ല എന്നറിയാൻ സാധിക്കാതെ വന്ന ഘട്ടത്തിൽ എന്നെ പിന്തുണച്ചത് ഗാംഗുലി മാത്രമാണ്. സെലക്ടർമാർ എനിക്കെതിരായിരുന്നു. പുറത്തുപറയാൻ സാധിക്കാത്ത വിധമുള്ള കാര്യങ്ങൾ അവർ എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. ഗാംഗുലിയോടെ എത്രത്തോളം നന്ദി പറഞ്ഞാലും മതിയാകില്ല. അദ്ദേഹത്തിന് പകരം മറ്റൊരാളായിരുന്നു ക്യാപ്റ്റനെങ്കിൽ എനിക്ക് ഇത്രത്തോളം പിന്തുണ ലഭിക്കുമായിരുന്നില്ല. ” ഹർഭജൻ പറഞ്ഞു.
ബൗളർമാർക്ക് ആവശ്യമായ പിന്തുണയും സ്വാതന്ത്ര്യവും ആത്മവിശ്വാസവും എപ്പോഴും ഗാംഗുലി നൽകിയിരുന്നുവെന്നും ഗാംഗുലി ഇല്ലായിരുന്നുവെങ്കിൽ നൂറ് ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കുവാൻ തനിക്ക് സാധിക്കുകയില്ലായിരുന്നുവെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.