ലോക ക്രിക്കറ്റിൽ നിലവിലെ ഫോമിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയേക്കാൾ മികച്ചവൻ പാകിസ്ഥാൻ ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റൻ ബാബർ അസമാണെന്ന് ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദ്.
ഇരുവരിൽ നിന്നും മികച്ച ബാറ്റ്‌സ്മാനെ തിരഞ്ഞെടുക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും എന്നാൽ നിലവിലെ ഫോം വെച്ചുനോക്കുകയാണെങ്കിൽ താൻ ബാബർ അസമിനെയാണ് തിരഞ്ഞെടുക്കുകയെന്നും അടുത്തിടെ നടന്ന ടെലിവിഷൻ അഭിമുഖത്തിൽ റഷീദ് പറഞ്ഞു.
കഴിഞ്ഞ ന്യൂസിലാൻഡ് പര്യടനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നില്ല. 11 ഇന്നിങ്സിൽ നിന്നും 218 റൺസ് മാത്രമാണ് വിരാട് കോഹ്ലിക്ക് പര്യടനത്തിൽ നേടാൻ സാധിച്ചത്.
മറുഭാഗത്ത് ടെസ്റ്റ് ക്രിക്കറ്റിലും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ബാബർ അസം റാങ്കിങിൽ ആദ്യമായി അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. ഏകദിന റാങ്കിങിൽ മൂന്നാം സ്ഥാനത്തും ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തുമുള്ള ബാബർ മൂന്ന് ഫോർമാറ്റിലും ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ഒരേയൊരു ബാറ്റ്‌സ്മാനും കൂടിയാണ്.