ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് പിടിമുറുക്കുന്നു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയെ 165 റൺസിന് പുറത്താക്കി ബാറ്റിങിനിറങ്ങിയ കിവികൾ രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് എടുത്തിട്ടുണ്ട്. 51 റൺസിന്റെ ലീഡ് ആതിഥേയർ ഇതിനകം സ്വന്തമാക്കി. 14 റൺസ് നേടിയ വാട്ലിങും 4 റൺസ് നേടിയ ഗ്രാൻഡ്ഹോമുമാണ് ക്രീസിലുള്ളത്. 89 റൺസ് നേടിയ കെയ്ൻ വില്യംസണും 44 റൺസ് നേടിയ റോസ് ടെയ്ലറുമാണ് ന്യൂസിലാൻഡിന് വേണ്ടി തിളങ്ങിയത്.
ഇന്ത്യയ്ക്ക് വേണ്ടി ഇഷാന്ത് ശർമ്മ മൂന്ന് വിക്കറ്റും മൊഹമ്മദ് ഷാമി, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ആദ്യ ഇന്നിങ്സിൽ 46 റൺസ് നേടിയ അജിങ്ക്യ രഹാനെ മാത്രമാണ് ഇന്ത്യൻ നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. 19 റൺസ് നേടിയ റിഷാബ് പന്ത് റണ്ണൗട്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ന്യൂസിലാൻഡിന് വേണ്ടി ടിം സൗത്തീ, അരങ്ങേറ്റക്കാരൻ ജാമിസൺ എന്നിവർ നാല് വിക്കറ്റ് വീതവും ട്രെൻഡ് ബോൾട്ട് ഒരു വിക്കറ്റും നേടി.