ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. രണ്ടാം ദിനം ഇൻഡോറിൽ കളി നിർത്തുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 493 റൺസ് എടുത്തിട്ടുണ്ട്. 60 റൺസ് നേടിയ രവീന്ദ്ര ജഡേജയും 25 റൺസ് നേടിയ ഉമേഷ് യാദവുമാണ് ക്രീസിലുള്ളത്. കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും തിളങ്ങാൻ സാധിക്കാതിരുന്നപ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാം ഡബിൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. 28 ഫോറും എട്ട് സിക്സുമടക്കം 243 റൺസ് നേടിയാണ് അഗർവാൾ പുറത്തായത്.
54 റൺസ് നേടിയ ചേതേശ്വർ പുജാരയും 86 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും അഗർവാളിന് മികച്ച പിന്തുണ നൽകി.
ബംഗ്ലാദേശിന് വേണ്ടി അബു ജയേദ്നാല് വിക്കറ്റുകൾ വീഴ്ത്തി.