ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരെ ധോണിയെ ഏഴാമനായി ഇറക്കിയ തീരുമാനം ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു . സൗരവ് ഗാംഗുലി ഉൾപ്പടെ നിരവധി പ്രമുഖ താരങ്ങൾ ഈ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഏഴാമനായി ഇറക്കാനുള്ള തീരുമാനം ഇന്ത്യൻ ബാറ്റിംഗ് കോച്ച് സഞ്‌ജയ് ബാംഗാറിന്റെയായിരുന്നു എന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. ഇപ്പോൾ റിപ്പോർട്ടുകളെ നിഷേധിച്ച് സഞ്‌ജയ് ബംഗാർ രംഗത്തെത്തിയിരിക്കുകയാണ് . ധോണിയെ ഏഴാമനായി ഇറക്കാനുള്ള തീരുമാനം തന്റെത് മാത്രമായിരുന്നില്ല എന്ന് ബംഗാർ വെളിപ്പെടുത്തിയിരിക്കുകയാണ്.
”ധോണിയെ വൈകി ഇറക്കിയതിന് കാരണക്കാരൻ ഞാനാണെന്നാണ് പലരും കരുതുന്നത്. എന്നെ വിശ്വസിക്കൂ, ഞങ്ങൾ ഇത്തരത്തിലുളള സാഹചര്യങ്ങളിൽ കൂടിയാലോച്ചശേഷമാണ് തീരുമാനമെടുക്കുക,” ബംഗാർ പറഞ്ഞു.
സെമിഫൈനലിലെ തോൽവിക്ക് കാരണം ധോണിയെ വൈകി ഇറക്കിയതാണെന്നും വിമർശങ്ങൾ ഉയർന്നിരുന്നു . ”വിക്കറ്റുകൾ വീഴാതിരിക്കാനും ഇന്നിങ്സിലേക്ക് തിരികെ എത്താനുമായി ഞങ്ങൾ കൂടിയാലോചിച്ചശേഷം ദിനേശ് കാർത്തിക്കിന്റെ സ്ഥാനം ഉയർത്തി അഞ്ചാമനായി ഇറക്കി. ഫിനിഷിങ് ഭംഗിയാക്കാനായി വളരെ അനുഭവ പരിചയമുളള ഞങ്ങളുടെ കളിക്കാരനായ ധോണിയെ ഇറക്കിയില്ല. ഈ തീരുമാനം ടീമിന്റേതായിരുന്നുവെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. എന്നിട്ടും ധോണിയെ ഏഴാമതായി ഇറക്കിയ തീരുമാനം എന്റേതായിരുന്നുവെന്നു മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല,” ബംഗാർ പറഞ്ഞു.