സിംബാബ്‌വെ ക്രിക്കറ്റിൽ സിംബാബ്‌വെ സർക്കാർ നടത്തിയ രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ കടുത്ത നടപടിയുമായി ഐസിസി. ലണ്ടനിൽ ചേർന്ന വാർഷിക യോഗത്തിനൊടുവിൽ സിംബാബ്‌വെ ക്രിക്കറ്റിനെ ഐസിസി സസ്‌പെൻഡ് ചെയ്തു. ഇതിനെ തുടർന്ന് ഐസിസി നൽകിവന്ന എല്ലാ സഹായവും സിംബാബ്‌വെ ക്രിക്കറ്റിന് നഷ്ട്ടമാകും. കൂടാതെ ഐസിസി ടൂർണമെന്റുകളിലും സിംബാബ്‌വെയ്ക്ക് പങ്കെടുക്കാൻ സാധിക്കില്ല. ഐസിസി നിയമപ്രകാരം എല്ലാ ക്രിക്കറ്റ് ബോർഡുകളും സ്വതന്ത്രമായാണ് പ്രവർത്തിക്കേണ്ടത്.
എന്നാൽ സിംബാബ്‌വെയിൽ നടന്നതുപോലെയുള്ള രാഷ്ട്രീയ ഇടപെടലുകൾ ഒരിക്കലും അനുവദിക്കാൻ സാധിക്കുകയില്ലെന്നും ക്രിക്കറ്റിനെ രാഷ്ട്രീയത്തിൽ നിന്നും എപ്പോഴും സ്വതന്ത്രമാക്കി നിർത്തുമെന്നും ഐസിസി ചെയർമാൻ ശശാങ്ക് മനോഹർ പറഞ്ഞു.
സിംബാബ്‌വെയിൽ ക്രിക്കറ്റ് തുടരുവാൻ ഐസിസിയ്ക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ അത് ചട്ടങ്ങൾ അനുസരിച്ചാകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുത്ത ക്രിക്കറ്റ് ബോർഡ് അടുത്ത മൂന്ന് മാസത്തിനുള്ളിൽ പുനസ്ഥാപിക്കും തുടർന്നുള്ള കാര്യങ്ങൾ ഒക്ടോബറിൽ നടക്കുന്ന യോഗത്തിലായിരിക്കും തീരുമാനമാവുക.