Skip to content

അവസരം കിട്ടിയാൽ ആൻഡേഴ്സണും മങ്കാധിങ് നടത്തും ; ആൻഡേഴ്സണ് മറുപടിയുമായി അശ്വിൻ

മങ്കാദിംഗ് വിവാദത്തില്‍ ഇതുവരെ മൗനം പാലിച്ച കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ അശ്വിന്‍ ഒടുവിൽ മൗനം വെടിഞ്ഞിരിക്കുകയാണ് . വിമർശനങ്ങൾക്കെതിരെ മറുപടിയുമായി താരം അഭിമുഖത്തിലൂടെ രംഗത്തെത്തിയിരിക്കുകയാണ് . മങ്കാധിങ് വിവാദത്തെ തുടർന്ന് അശ്വിന്റെ ഫോട്ടോ കീറി മുറിച്ച് പ്രതിഷേധിച്ച ആൻഡേഴ്സന്റെ പ്രവർത്തി വീണ്ടും ക്രിക്കറ്റ് ലോകത്ത് വിവാദം സൃഷ്ടിച്ചിരുന്നു . ആജ് തക്ക് ചാനൽ നടത്തിയ അഭിമുഖത്തിനിടെയാണ് താരം മറുപടിയുമായെത്തിയത് .

ഞാന്‍ നിയമത്തിനുള്ളില്‍ നിന്ന് മാത്രമെ പ്രവര്‍ത്തിച്ചിട്ടുള്ളു. അതിനാൽതന്നെ ഞാൻ ചെയ്ത കാര്യങ്ങളെക്കുറിച്ച് എനിക്ക് നിരാശയില്ല. ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് എന്റെ ഫോട്ടോ കീറി മുറിച്ച ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്സണും അവസരം കിട്ടിയാല്‍ മങ്കാദിംഗ് നടത്തും-അശ്വിന്‍ പറഞ്ഞു.

ആന്‍ഡേഴ്സണ്‍ സ്വന്തം രാജ്യക്കാരനായ കളിക്കാരനെ പിന്തുണച്ചതില്‍ യാതൊരു തെറ്റുമില്ല. എന്റെ നാട്ടുകാരായ കളിക്കാരും ഇത്തരത്തില്‍ എന്നെ പിന്തുണച്ചിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. എങ്കിലും എന്റെ ടീം അംഗങ്ങളെല്ലാം എനിക്കൊപ്പം നിന്നു. നടന്ന കാര്യങ്ങളെക്കുറിച്ച് ഞാനെന്ത് പറഞ്ഞാലും അത് ചിലര്‍ക്കെങ്കിലും ഇഷ്ടമാകാനിടയില്ല. എന്നാല്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്.

ബൗളര്‍മാര്‍ എപ്പോഴും ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 22 വാര ദൂരത്തുനിന്ന് മാത്രമെ മാത്രമെ ബൗളര്‍മാര്‍ക്ക് പന്തെറിയാനാവൂ എങ്കില്‍ ബാറ്റ്സ്മാന്‍മാര്‍ക്കും ഇത് ബാധകമല്ലെ. ബൗളര്‍മാര്‍ ഒരടി മുന്നോട്ട് വെച്ചാല്‍ നോ ബോള്‍ വിളിക്കുന്നത് പിന്നെന്തിനാണ്. ബട്‌ലര്‍ എത്രമാത്രം മുന്നോട്ടുപോയി എന്നതിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഒരു രൂപയാണ് മോഷ്ടിക്കുന്നതെങ്കിലും അത് മോഷണം തന്നെയാണ്. അശ്വിൻ പറഞ്ഞു .