അവസാന പന്തിലെ നോ ബോൾ വിവാദത്തിന് പിന്നാലെ അമ്പയർമാർക്കെതിരെ ആഞ്ഞടിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലി . 188 വിജയലക്ഷ്യം നേടാനിറങ്ങിയ ബാംഗ്ലൂരിന് അവസാന ഓവറിൽ 17 റൺസായിരുന്നു വേണ്ടിയിരുന്നത് . ആദ്യ അഞ്ച് പന്തിൽ 9 റൺസ് നേടിയ ബാംഗ്ലൂരിന് അവസാന പന്തിൽ വേണ്ടിയിരുന്നത് 7 റൺസായിരുന്നു , എന്നാൽ ഒരു റൺസും നേടാനായില്ല . അതേ സമയം മലിംഗ എറിഞ്ഞ അവസാന പന്ത് ക്ലിയർ നോ ബോളായിരുന്നു , പക്ഷെ അമ്പയർക്ക് ഇത് കാണാൻ സാധിച്ചിരുന്നില്ല . ഇതാണ് നായകൻ വിരാട് കോഹ്‌ലിയെ രോഷാകുലനാക്കിയത് .
നോ ബോൾ വിളിക്കാതിരുന്ന അമ്പയർക്കെതിരെ മത്സര ശേഷം കോഹ്ലി രംഗത്ത് വന്നു . ” തങ്ങള്‍ കളിക്കുന്നത് ഐപിഎല്‍ തലത്തിലുള്ള ക്രിക്കറ്റാണെന്നും ക്ലബ് ക്രിക്കറ്റ് അല്ലെന്നും മത്സരശേഷം കോഹ്‌ലി പ്രതികരിച്ചു . അംപയര്‍മാര്‍ കണ്ണ് തുറന്നിരിക്കണം. അംപയര്‍മാര്‍ കൂടുതല്‍ ശ്രദ്ധയോടെ വേണം കളിക്കളത്തില്‍ നില്‍ക്കാന്‍. ചെറിയ മാര്‍ജിനില്‍ നഷ്ടമാകുന്ന മത്സരങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനാവില്ലെന്നു കോഹ്‌ലി തുറന്നടിച്ചു.