Skip to content

ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡുമായി സൗത്താഫ്രിക്ക. ശ്രീലങ്കയ്ക്കെതിരെ ഡൽഹിയിൽ നടന്ന മത്സരത്തിലായിരുന്നു ഈ റെക്കോർഡ് സൗത്താഫ്രിക്ക സ്വന്തമാക്കിയത്.

മത്സരത്തിൽ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 428 റൺസ് സൗത്താഫ്രിക്ക അടിച്ചുകൂട്ടിയിരുന്നു. സെഞ്ചുറി നേടിയ ക്വിൻ്റൻ ഡീകോക്ക്, റാസി വാൻഡർ ഡസൻ, ഐയ്ഡൻ മാർക്രം എന്നിവരുടെ മികവിലാണ് പടുകൂറ്റൻ സ്കോർ സൗത്താഫ്രിക്ക നേടിയത്.

ഡീകോക്ക് 84 പന്തിൽ 12 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 100 റൺസ് നേടിയപ്പോൾ വാൻഡർ ഡസൻ 110 പന്തിൽ 108 റൺസ് നേടിയിരുന്നു. മറുവശത്ത് ഐയ്ഡൻ മാർക്രം 49 പന്തിൽ സെഞ്ചുറി നേടി 54 പന്തിൽ 106 റൺസ് നേടിയാണ് പുറത്തായത്.

ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ടീമിലെ മൂന്ന് ബാറ്റ്സ്മാന്മാർ സെഞ്ചുറി കുറിക്കുന്നത്. ഏകദിന ചരിത്രത്തിൽ ഇത് നാലാം തവണയാണ് ഒരു ടീമിലെ മൂന്ന് ബാറ്റ്സ്മാന്മാർ സെഞ്ചുറി കുറിക്കുന്നത്. ഇത് മൂന്നാം തവണയാണ് സൗത്താഫ്രിക്കയുടെ മൂന്ന് ബാറ്റ്സ്മാന്മാർ ഒരു മത്സരത്തിൽ സെഞ്ചുറി നേടുന്നത്.

ഇതിന് മുൻപ് 2015 ൽ വെസ്റ്റിൻഡീസിനെതിരായ ജോഹന്നാസ്ബർഗ് ഏകദിനത്തിൽ ഹാഷിം അംല, റിലീ റൂസ്സോ, എ ബി ഡിവില്ലിയേഴ്സ് എന്നിവർ സൗത്താഫ്രിക്കയ്ക്കായി സെഞ്ചുറി നേടിയിരുന്നു. അതിന് ശേഷം അതേ വർഷം ഇന്ത്യയ്ക്കെതിരെ വാങ്കഡെയിൽ നടന്ന മത്സരത്തിൽ ഡീകോക്ക്, ഫാഫ് ഡുപ്ലെസിസ്, എ ബി ഡിവില്ലിയേഴ്സ് എന്നിവർ സൗത്താഫ്രിക്കയ്ക്കായി സെഞ്ചുറി നേടിയിരുന്നു.

സൗത്താഫ്രിക്കയ്ക്ക് പുറമെ ഇംഗ്ലണ്ട് മാത്രമാണ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം നെതർലൻഡ്സിനെതിരായ മത്സരത്തിൽ ഫിലിപ്പ് സാൾട്ട്, ഡേവിഡ് മലാൻ, ജോസ് ബട്ട്ലർ എന്നിവർ ഇംഗ്ലണ്ടിനായി സെഞ്ചുറി നേടിയിരുന്നു.