ഐസിസി ഏകദിന ലോകകപ്പ് നാളെ ആരംഭിക്കാനിരിക്കെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. നാളെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ കൂടിയായ ന്യൂസിലൻഡിനെതിരെയാണ് ഇംഗ്ലണ്ട് ഏറ്റുമുട്ടുന്നത്.
എന്നാൽ മത്സരത്തിൽ സീനിയർ താരം ബെൻ സ്റ്റോക്സ് കളിച്ചേക്കില്ല. ഹിപ്പിന് പരിക്കേറ്റതിനാലാണ് സ്റ്റോക്സിന് മത്സരം നഷ്ടമാവുക. ഇംഗ്ളണ്ട് നായകൻ ജോസ് ബട്ട്ലർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൂർണമെൻ്റിൻ്റെ തുടക്കമായതിനാൽ തന്നെ ഇത് റിസ്ക് എടുക്കാൻ പറ്റിയ സമയമല്ലയെന്നും ജോസ് ബട്ട്ലർ പറഞ്ഞു.
വിരമിക്കൽ തീരുമാനം പിൻവലിച്ചുകൊണ്ടാണ് ബെൻ സ്റ്റോക്സ് ഈ ലോകകപ്പിനായി ഇന്ത്യയിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് ജോലിഭാരം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. എന്നാൽ ജോസ് ബട്ട്ലറുടെയും ടീം മാനേജ്മെൻ്റിൻ്റെയും അഭ്യർഥന പ്രകാരം സ്റ്റോക്സ് ടീമിനായി തിരിച്ചെത്തി.
മത്സരത്തിലേക്ക് വരുമ്പോൾ നാളെ നടക്കുന്ന ടോം ലാതമാണ് ന്യൂസിലൻഡിനെ നയിക്കുക. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ കെയ്ൻ വില്യംസൺ ആദ്യ രണ്ട് സന്നാഹ മത്സരങ്ങളിൽ കളിച്ചുവെങ്കിലും ആദ്യ മൽസരത്തിൽ താരം കളിക്കില്ല. കൂടാതെ സീനിയർ പേസർ ടിം സൗത്തീയും മത്സരത്തിൽ ഉണ്ടാകില്ല.