ആദ്യ ടി20 മത്സരത്തിൽ സൗത്താഫ്രിക്കയെ 106 റൺസിൽ എറിഞ്ഞൊതുക്കി ചെയ്‌സിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 15 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ 91 റൺസ് നേടിയിട്ടുണ്ട്. ക്രീസിൽ 52 പന്തിൽ 3 സിക്‌സും 2 ഫോറും ഉൾപ്പെടെ 43 റൺസുമായി രാഹുലും, മറുവശത്ത് 27 പന്തിൽ 3 സിക്‌സും 3 ഫോറും ഉൾപ്പെടെ 39 റൺസുമായി സൂര്യകുമാർ യാദവുമാണ്.
100ന് താഴെ സ്‌ട്രൈക് റേറ്റുമായി രാഹുൽ പതുക്കെ നീങ്ങുമ്പോൾ അതൊന്നും ഗൗനിക്കാതെ 150ന് മുകളിൽ സ്‌ട്രൈക് റേറ്റുമായി അടിച്ചു വീശുകയാണ് സൂര്യകുമാർ യാദവ്. ബാറ്റ് ചെയ്തവരെല്ലാം സ്‌കോർ കണ്ടെത്താൻ ബുദ്ധിമുട്ടിയ പിച്ചിൽ സിക്സ് പറത്തിയാണ് ഇന്ത്യയുടെ നാലമൻ അക്കൗണ്ട് തുറന്നത്, അതും നോർജെയുടെ തീപാറും പന്തിൽ. തൊട്ടടുത്ത പന്തിലും സിക്സ് പറത്തി സൂര്യകുമാർ യാദവ് വീണ്ടും ആരാധകരെ അമ്പരപ്പിച്ചു.
അതേസമയം ക്യാപ്റ്റൻ രോഹിത് ശർമ്മ 2 പന്തുകൾ നേരിട്ട് പൂജ്യത്തിൽ പുറത്തായിരുന്നു. 9 പന്തിൽ 3 റൺസുമായി ഓണ് ഡൗണിൽ എത്തിയ കോഹ്ലിയും നിരാശപ്പെടുത്തി. രോഹിതിന്റെ വിക്കറ്റ് റബഡയ്ക്കും കോഹ്ലിയുടെ വിക്കറ്റ് നോർജെയ്ക്കുമാണ് ലഭിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 35 പന്തിൽ 41 റൺസ് നേടിയ കേശവ് മഹാരാജിൻ്റെ മികവിലാണ് 100 കടന്നത്. കേശവ് മഹാരാജിന് പുറമെ 25 റൺസ് നേടിയ മാർക്രവും 24 റൺസ് നേടിയ പാർണലും മാത്രമാണ് രണ്ടക്കം കടന്നത്. ഒരു ഘട്ടത്തിൽ 2.3 ഓവറിൽ 9 റൺസിന് അഞ്ച് വിക്കറ്റ് സൗത്താഫ്രിക്കയ്ക്ക് നഷ്ടപെട്ടിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റും ദീപക് ചഹാർ, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും അക്ഷർ പട്ടേൽ ഒരു വിക്കറ്റും നേടി.