Skip to content

തകർത്തടിച്ച് കില്ലർ മില്ലർ, മികച്ച പിന്തുണ നൽകി വാൻഡർ ഡസൻ, ആദ്യ ടി20 യിൽ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. ഡേവിഡ് മില്ലറുടെയും റാസി വാൻഡർ ഡസൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് 7 വിക്കറ്റിൻ്റെ വിജയം സൗത്താഫ്രിക്ക നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 212 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. ടി20 ക്രിക്കറ്റിലെ സൗത്താഫ്രിക്കയുടെ ഏറ്റവും വലിയ റൺ ചേസാണിത്.

( Picture Source : BCCI )

31 പന്തിൽ 4 ഫോറും 5 സിക്സുമടക്കം 64 റൺസ് നേടിയ ഡേവിഡ് മില്ലർ, 46 പന്തിൽ 7 ഫോറും 5 സിക്സുമടക്കം 75 റൺസ് നേടിയ റാസി വാൻഡർ ഡസൻ എന്നിവരുടെ മികവിലാണ് തകർപ്പൻ വിജയം സൗത്താഫ്രിക്ക കുറിച്ചത്. നാലാം വിക്കറ്റിൽ 131 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. പ്രെട്ടോറിയസ് 13 പന്തിൽ 29 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു.

ലോക റെക്കോർഡ് ലക്ഷ്യമാക്കിയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. മത്സരത്തിൽ വിജയിക്കാൻ സാധിച്ചിരുന്നുവെങ്കിൽ ടി20 ക്രിക്കറ്റിൽ തുടർച്ചയായി 13 വിജയം നേടുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു.

( Picture Source : BCCI )

മത്സരത്തിൽ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ 48 പന്തിൽ 11 ഫോറും 3 സിക്സുമടക്കം 76 റൺസ് നേടിയ ഓപ്പണർ ഇഷാൻ കിഷൻ, 27 പന്തിൽ 36 റൺസ് നേടിയ ശ്രേയസ് അയ്യർ, 16 പന്തിൽ 29 റൺസ് നേടിയ ക്യാപ്റ്റൻ റിഷഭ് പന്ത്, 12 പന്തിൽ 31 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ്, ആൻറിച്ച് നോർകിയ, വെയ്ൻ പാർനൽ, പ്രെട്ടോറിയസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മത്സരത്തിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ സൗത്താഫ്രിക്ക 1-0 ന് മുൻപിലെത്തി.

( Picture Source : BCCI )