അവസാന ദിനം ഇന്ത്യയ്ക്ക് വിജയത്തിലേക്ക് വേണ്ടത് 157 റണ്‍സ് കൂടി. നാലാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ 1ന് 52 എന്ന നിലയിലാണ്. 12 വീതം റണ്‍സുമായി രോഹിത് ശര്‍മയും ചേതേശ്വര്‍ പുജാരയുമാണ് ക്രീസിലുള്ളത്. 26 റണ്‍സെടുത്ത കെ.എല്‍ രാഹുലിനെ സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താക്കുകയായിരുന്നു. ഇന്ത്യയ്ക്ക് മുന്നിൽ രണ്ടാം ഇന്നിംഗ്‌സിൽ 209 റൺസ് വിജയ ലക്ഷ്യമാണ് ഇംഗ്ലണ്ട് വെച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ നേടിയ 95 റണ്‍സ് ലീഡ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് സംഘം നായകന്‍ ജോ റൂട്ടിന്റെ ഉജ്ജ്വല സെഞ്ച്വറി(109)യുടെ മികവില്‍ 303 റണ്‍സാണ് നേടിയത്. റൂട്ടിന്റെയടക്കം അഞ്ച് വിക്കറ്റുകള്‍ പിഴുത ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പേസര്‍മാരാണ് ഇംഗ്ലീഷ് സംഘത്തെ ചെറിയ സ്കോറിലേക്ക് ചുരുട്ടിക്കെട്ടിയത്.
നാലാം ദിനം കളി ആരംഭിച്ച് അഞ്ചാമത്തെ ഓവറില്‍ തന്നെ റോറി ബേണ്‍സിനെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്‍കി. സിറാജിന്റെ മനോഹരമായ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങുമ്ബോള്‍ 49 പന്തില്‍ 18 റണ്‍സായിരുന്നു ബേണ്‍സിന്റെ സമ്ബാദ്യം. തൊട്ടടുത്ത ഓവറില്‍ ജസ്പ്രീത് ബുംറ സാക് ക്രൗളിയെയും പുറത്താക്കി കളി ഇന്ത്യന്‍ വരുതിയിലാക്കുന്ന സൂചന നല്‍കി. ഇത്തവണയും പന്തിനു തന്നെയായിരുന്നു ക്യാച്ച്.
എന്നാല്‍, തുടര്‍ന്നെത്തിയ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്, അതിവേഗം കളി വരുതിയിലാക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ തല്ലിയുടയ്ക്കുകയായിരുന്നു.
ഒടുവിൽ പുതിയ പന്തെടുത്ത ശേഷം ബുംറയുടെ രണ്ടാമത്തെ ബൗളില്‍ പന്തിന് ക്യാച്ച് നല്‍കി റൂട്ട് കീഴടങ്ങി. 172 പന്തില്‍ 14 ബൗണ്ടറി സഹിതം 109 റണ്‍സുമായാണ് താരം മടങ്ങിയത്. നാലാം ദിനം ആരാധകര്‍ക്ക് ആവേശം പകരുന്ന രംഗങ്ങള്‍ക്കും സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
https://twitter.com/JUSTIN_AVFC_/status/1424032522674098179?s=19
https://player.vimeo.com/video/584275094
ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ സാം കറനും ഇന്ത്യയുടെ പേസര്‍ മുഹമ്മദ് സിറാജും തമ്മിലുണ്ടായ വാക് പോരായിരുന്നു ആരാധകര്‍ക്ക് ആവേശം പകര്‍ന്നത്. 74ആം ഓവറിലെ അവസാന പന്ത് എറിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സാം കറനെ പ്രകോപിപ്പിക്കാനായി സിറാജ് ശ്രമം നടത്തുകയായിരുന്നു. യുവതാരം സാം കറൻ നേർക്കായി എന്തോ പറയുകയായിരുന്നു സിറാജ്.
എന്നാൽ ഇതിനിടെ ക്യാപ്റ്റൻ കോഹ്ലി സിറാജിനെ ശാന്തനാക്കി രംഗത്തെത്തി.