ഇന്ത്യൻ ഏകദിന ടീമിൽ നിന്നും അജിങ്ക്യ രഹാനെയെ പുറത്താക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. നാലാം നമ്പറിൽ ഇന്ത്യയ്ക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് രഹാനെ കാഴ്ച്ചവെച്ചിരുന്നതെന്നും അത്തരത്തിലുള്ള ബാറ്റ്‌സ്മാന് എന്തുകൊണ്ടാണ് പിന്നീട് അവസരം നൽകാത്തതെന്ന് മനസ്സിലാകുന്നില്ലയെന്നും തന്റെ യൂട്യൂബ് ചാനലിൽ ചോപ്ര പറഞ്ഞു.
ഇംഗ്ലണ്ടിനെ പോലെ ആക്രമണ ക്രിക്കറ്റ് കളിച്ച് എല്ലാ മത്സരത്തിലും 350 സ്കോർ ചെയ്യുകയായിരിന്നുവെങ്കിൽ രഹാനെയെ ഒഴിവാക്കിയത് മനസ്സിലാക്കാമായിരുന്നുവെന്നും എന്നാൽ ഇപ്പോഴും ഇന്ത്യ പരമ്പരാഗത രീതിയിൽ മെല്ലെ ഇന്നിങ്സ് പടുത്തുയർത്തി തന്നെയാണ് കളിക്കുന്നതെന്നും സൗത്താഫ്രിക്കൻ പര്യടനത്തിലടക്കം രഹാനെ മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചതെന്നും അതുകൊണ്ട് തന്നെ വീണ്ടും ഏകദിന ടീമിൽ രഹാനെ അവസരം അർഹിക്കുന്നുണ്ടെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.