ഇന്ത്യ കിരീടം നേടിയ 2011 ഏകദിന ലോകകപ്പ് ഒത്തുകളിയാണെന്ന് ആരോപിച്ച മുൻ ശ്രീലങ്കൻ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയ്ക്ക് മറുപടിയുമായി മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കൂടിയായ മഹേള ജയവർധനെ. ആരോപണം രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്ന് വ്യക്തമാക്കിയ ജയവർധനെ ഇലക്ഷൻ അടുത്തെത്തിയെന്നും സർക്കസ് ആരംഭിച്ചുവെന്നും ട്വിറ്ററിൽ കുറിച്ചു.
ലോകകപ്പ് ഫൈനലിൽ ശ്രീലങ്ക ഇന്ത്യയ്ക്ക് വിജയം മനപൂർവം സമ്മതിക്കുകയായിരുന്നുവെന്നും അനായാസം ശ്രീലങ്ക വിജയിക്കേണ്ടിയിരുന്ന മത്സരമായിരുന്നു അതെന്നും മത്സരം ഫിക്സ് ചെയ്യുന്നതിൽ ചില ഗ്രൂപ്പുകൾ ഇടപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു അടുത്തിടെ നടന്ന അഭിമുഖത്തിൽ മഹിന്ദാനന്ദ അലുത്ഗാമേജ ആരോപിച്ചത്.
ഇന്ത്യ ആറ് വിക്കറ്റിന് വിജയം നേടിയ മത്സരത്തിൽ 103 റൺസ് നേടി പുറത്താകാതെ നിന്ന ജയവർധനെയായിരുന്നു ശ്രീലങ്കയുടെ ടോപ്പ് സ്കോറർ.