ന്യൂസിലാൻഡ് വുമൺസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 23 റൺസിന്റെ തോൽവി . ന്യൂസിലാൻഡ് ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 19.1 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . 34 പന്തിൽ 58 റൺസ് നേടിയ സ്മൃതി മന്ദാനയും 33 പന്തിൽ 39 റൺസ് നേടിയ ജെമിമാ റോഡ്രിഗസിനും മാത്രമേ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചുള്ളൂ . ഒരു ഘട്ടത്തിൽ 103-2 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യയെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലീ ടഹുഹു, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അമേലിയ കെർ, ലേയ്ഗ് കാസ്പേരെക്ക് എന്നിവരാണ് തകർത്തത് .
മത്സരത്തിൽ 24 പന്തിൽ നിന്നാണ് സ്മൃതി മന്ദാന ഫിഫ്റ്റി നേടിയത് . ഇതോടെ ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ട്വന്റി20യിൽ ഫിഫ്റ്റി നേടിയ ഇന്ത്യൻ വനിതാതാരമെന്ന സ്വന്തം റെക്കോർഡ് സ്മൃതി മന്ദാന തിരുത്തികുറിച്ചു . 2018 ൽ ഇംഗ്ലണ്ടിനെതിരെ 25 പന്തിൽ നിന്നും മന്ദാന ഫിഫ്റ്റി നേടിയിരുന്നു .
അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടിയ ഇന്ത്യൻ വനിതകൾ
സ്മൃതി മന്ദാന – 24 , v ന്യൂസിലാൻഡ് 2019
സ്മൃതി മന്ദാന – 25 , v ഇംഗ്ലണ്ട് 2018
ഹർമൻപ്രീത് കൗർ – 29 , v ശ്രീലങ്ക 2018
സ്മൃതി മന്ദാന – 30 , v ഓസ്ട്രേലിയ 2018