കോഫീ വിത്ത് കരൺ പ്രോഗ്രാമിലെ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് സസ്‌പെൻഷൻ നേരിടുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി. ലൈംഗികപരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് ഹർദിക് പാണ്ഡ്യയ്ക്കൊപ്പം ലോകേഷ് രാഹുലിനേയും ബിസിസിഐ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു . തുടർഅന്വേഷണങ്ങൾക്കായി ഇരുവരെയും ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിന്നും തിരികെ വിളിച്ചിരുന്നു . ഇപ്പോൾ സസ്‌പെൻഷന് പുറകെ ഹർദിക് പാണ്ഡ്യയുമായുള്ള കരാർ പിൻവലിച്ചിരിക്കുകയാണ് ഷേവിങ്ങ് ബ്ലേഡ് ബ്രാൻഡ് ആയ ഗില്ലറ്റ് . കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഹർദിക് പാണ്ഡ്യയുമായി ഗില്ലെറ്റ് കരാറിൽ ഏർപ്പെടുന്നത് .
ഹർദിക് പാണ്ഡ്യയുടെ അഭിപ്രായപ്രകടനങ്ങൾ ഗില്ലെറ്റിന്റെ മൂല്യങ്ങൾക്ക് എതിരാണെന്നും അതിനാൽ ഹർദിക് പാണ്ഡ്യയുമായുള്ള കരാർ ഉടനെ അവസാനിപ്പിക്കുകയാണെന്നും ഗില്ലെറ്റ് ഇന്ത്യ വക്താവ് പറഞ്ഞു . മറ്റു ബ്രാൻഡുകൾ കൂടെ കയ്യൊഴിഞ്ഞാൽ ഹർദിക് പാണ്ഡ്യയ്ക്ക് കനത്ത തിരിച്ചടിയാകും .