ഐ പി എല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിൽ നേരിട്ട മൂന്നാം പന്തിൽ പൂജ്യത്തിന് പുറത്തായ ഹിറ്റ്മാൻ ചെന്നൈ സൂപ്പർ കിങ്സിനെതിരെയും മൂന്നാം പന്തിലാണ് പുറത്തായത്.
മത്സരത്തിൽ ഓപ്പണിങിൽ നിന്നും പിന്മാറിയ രോഹിത് ശർമ്മ മൂന്നാമനായാണ് ക്രീസിലെത്തിയത്. ദീപക് ചഹാർ എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ഹിറ്റ്മാൻ പുറത്തായത്. ഓവറിലെ രണ്ടാം പന്തിൽ ഇഷാൻ കിഷനെയും ദീപക് ചഹാർ പുറത്താക്കിയിരുന്നു. രോഹിത് ശർമ്മയ്ക്ക് പകരം ഓപ്പണറായി ഇറങ്ങിയ കാമറോൺ ഗ്രീൻ രണ്ടാം ഓവറിൽ തുഷാർ ദേശ്പാണ്ഡെയ്‌ക്ക് മുൻപിൽ വീണിരുന്നു.
ഐ പി എല്ലിൽ ഇത് പതിനാറാം തവണയാണ് രോഹിത് ശർമ്മ പൂജ്യത്തിന് പുറത്താകുന്നത്. ഇതോടെ ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറി. 15 തവണ ഡക്കായിട്ടുള്ള ദിനേശ് കാർത്തിക്, സുനിൽ നരെയ്ൻ, മൻഡീപ് സിങ് എന്നിവരെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്.