Skip to content

കൂറ്റൻ റൺമല കീഴടക്കാനാകാതെ പഞ്ചാബ് ! വമ്പൻ വിജയവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് തകർപ്പൻ തിരിച്ചുവരവ് നടത്തി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ഇരുടീമുകളും വെടിക്കെട്ട് പ്രകടനം നടത്തിയ മത്സരത്തിൽ 56 റൺസിനായിരുന്നു ലക്നൗവിൻ്റെ വിജയം.

മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 258 റൺസിൻ്റെ പടുകൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന പഞ്ചാബ് കിങ്സിന് 19.5 ഓവറിൽ 201 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 36 പന്തിൽ 66 റൺസ് നേടിയ അഥർവ ടൈദ്, 22 പന്തിൽ 36 റൺസ് നേടിയ സിക്കന്ദർ റാസ എന്നിവർ മാത്രമാണ് പഞ്ചാബിന് വേണ്ടി തിളങ്ങിയത്. പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ ധവാൻ ഒരു റൺ നേടി പുറത്തായി.

ലഖ്നൗവിന് വേണ്ടി നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റും യാഷ് താക്കൂർ നാല് വിക്കറ്റും, രവി ബിഷ്നോയ് രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയൻ്റ്സ് 24 പന്തിൽ 7 ഫോറും 4 സിക്സും ഉൾപ്പടെ 54 റൺസ് നേടിയ കെയ്ൽ മെയെഴ്സ്, 24 പന്തിൽ 43 റൺസ് നേടിയ ആയുഷ് ബഡോനി, 40 പന്തിൽ 72 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ്, 19 പന്തിൽ 45 റൺസ് നേടിയ നിക്കോളാസ് പൂരൻ എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് നേടിയത്. ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്.

മെയ് ഒന്നിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ലക്നൗവിൻ്റെ അടുത്ത മത്സരം. ഏപ്രിൽ 30 ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് പഞ്ചാബിൻ്റെ അടുത്ത മത്സരം.